ന്യൂഡൽഹി : സ്പെയിനിൽ നിന്നെത്തിയ യുവതി ജാർഖണ്ഡിലെ ദുംക ജില്ലയിൽ കൂട്ട ബലാത്സംഗത്തിനിരയായി. ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. വിനോദസഞ്ചാരത്തിനായി ജാർഖണ്ഡിൽ എത്തിയ ദമ്പതികൾ ടെന്റിൽ ഉറങ്ങുന്നതിനിടെ ആയിരുന്നു സംഭവം.
പ്രതികൾ എന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ബീഹാറിലെ ഭഗൽപൂരിലേക്ക് ദുംക വഴി യാത്ര പോകുകയായിരുന്ന ദമ്പതികൾ രാത്രി ആയതോടെ ഹൻസ്ദിഹ മാർക്കറ്റിനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ടെന്റ് കെട്ടി ഉറങ്ങുകയായിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന യുവാക്കൾ ഇവരുടെ ടെന്റിലേക്ക് ഇരച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുടെ ഭർത്താവിനും മർദ്ദനമേറ്റിട്ടുണ്ട്. ടൂറിസ്റ്റ് വിസയിലാണ് യുവതിയും ഭർത്താവും ഇന്ത്യയിലെത്തിയത് ജാർഖണ്ഡിൽ നിന്ന് നേപ്പാളിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. ഗുരുതരമായി പരിക്കേറ്റ യുവതി ദുംകയിലെ ഫുലോ ജനോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഏഴോ എട്ടോ യുവാക്കൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.