
ന്യൂഡല്ഹി: ജമ്മു കശ്മീര് മുന് ഗവര്ണര് സത്യപാല് മാലികുമായി ബന്ധപ്പെട്ട ഇടങ്ങളില് സിബിഐ റെയ്ഡ്. വസതി ഉള്പ്പെടെ 30 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കശ്മീരില് ഹൈഡല് പ്രൊജക്ട് കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് റെയ്ഡ്. കിരു ഹൈഡ്രോ ഇലക്ട്രിക് പവര് പ്രൊജക്ടുമായി ബന്ധപ്പെട്ട് 2,200 കോടി രൂപയുടെ സിവില് വര്ക്കുകള് നല്കിയതില് അഴിമതി നടന്നുവെന്നതാണ് കേസ്.
2018 ആഗസ്റ്റ് 23 മുതല് 2019 ഒക്ടോബര് 30 വരെയാണ് സത്യപാൽ മാലിക് ജമ്മുകശ്മീരില് ഗവര്ണര് ചുമതല വഹിച്ചത്. 624 മെഗാവാട്ട് കിരു പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള് ഉള്പ്പെടെ രണ്ട് ഫയലുകള് ക്ലിയര് ചെയ്യുന്നതിന് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതുവെന്നാണ് ആരോപണം. അന്വേഷണത്തിന്റെ ഭാഗമായി ഡല്ഹിയിലും ജമ്മുകശ്മീരിലുമായി എട്ട് ഇടങ്ങളില് സിബിഐ പരിശോധന നടത്തിയിരുന്നു. 21 ലക്ഷം രൂപ, കംപ്യൂട്ടര്, രേഖകള്, ഡിജിറ്റല് ഉപകരണങ്ങള് ഉള്പ്പെടെ അന്ന് അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.