ന്യൂഡൽഹി: കാമുകിയെ മറ്റൊരു വിവാഹം കഴിക്കാൻ കാമുകൻ നിർബന്ധിച്ചാൽ അതിനെ ആത്മഹത്യാ പ്രേരണയായി കണക്കാക്കാന് ആവില്ലെന്ന് സുപ്രീംകോടതി. മാതാപിതാക്കളുടെ ഇഷ്ടത്തിന് അവർ പറയുന്ന ആളെ കല്ല്യാണം കഴിക്കാൻ കാമുകൻ കാമുകിയോട് പറഞ്ഞാൽ അതിനെ ആത്മഹത്യക്കുള്ള പ്രേരണയായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. യുവാവിനെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണക്കുറ്റം റദ്ദാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് കോടതിയുടെ വിധി. കാമുകനുമായി ഇഷ്ടത്തിൽ ആയത് അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെ വേറെ വിവാഹം കഴിക്കണമെന്ന് കാമുകൻ പെൺകുട്ടിയെ ഉപദേശിക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടി മാനസികമായി അസ്വസ്ഥയായിരുന്നു. കാമുകന് വീട്ടുകാർ വേറെ വധുവിനെ തേടുന്നുണ്ടെന്ന് അറിഞ്ഞ പെൺകുട്ടി ആത്മഹത്യ ചെയ്തു. തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ കാമുകനെതിരെ പരാതി നൽകിയത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കാമുകനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്ക് കേസെടുക്കുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാമുകൻ ഹൈകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നിരവധി ബന്ധങ്ങളാണ് ഇത്തരത്തിൽ തകരുന്നതെന്നും ഇതെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാണെന്നും ഹർജി പരിഗണിക്കവേ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ബന്ധം അവസാനിപ്പിക്കുന്നതും, കാമുകിയോട് വേറെ വിവാഹം കഴിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നത് ആത്മഹത്യ ചെയ്യിക്കാൻ ഉള്ള പ്രേരണയായി കണക്കാക്കാൻ ആവില്ല. അതുകൊണ്ട് തന്നെ ഐ.പി.സി 306 പ്രകാരമുള്ള കുറ്റം നിലനിൽക്കില്ല. നേരിട്ടോ അല്ലാതെയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന പ്രവൃത്തിയുണ്ടായാൽ മാത്രമേ പ്രേരണാക്കുറ്റം ചുമത്താനാവുകയുള്ളു എന്നും കോടതി വ്യക്തമാക്കി.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)