ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം ടൈമർ ഉപയോഗിച്ചാണ് നടത്തിയതെന്ന് റിപ്പോർട്ട്. ബാൾ ബയറിംഗ്, ലോഹ കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. എൻഎസ്ജി അന്വേഷണ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. നാടൻ ബോംബ് നിർമ്മിക്കുന്ന രീതിയിലാണ് സ്ഫോടക വസ്തു തയ്യാറാക്കിയത്.
തീവ്രത കുറഞ്ഞ സ്ഫോടനമാണ് ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ടൈമർ ഉപയോഗിച്ചത് ആസൂത്രണം വ്യക്തമാക്കുന്നുവെന്നും എൻഎസ്ജി ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാണ്.
സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിലെ തങ്ങളുടെ പൗരന്മാർക്ക് ഇസ്രയേൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. എംബസിക്കും ജൂത സ്ഥാപനങ്ങൾക്കും സുരക്ഷ ശക്തമാക്കുകയും ചെയ്തു. 2021 ലും എംബസിക്ക് സമീപം സ്ഫോടനമുണ്ടായിരുന്നു. 2012ൽ കാർ ബോംബ് പൊട്ടി ഇസ്രയേൽ നയതന്ത്രജ്ഞന്റെ ഭാര്യ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റിരുന്നു.