ഗ്യാന്‍വാപി മസ്ജിദില്‍ എഎസ്എ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിൽ ഇന്ന് തീരുമാനം

സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്കും എതിര്‍ കക്ഷികള്‍ക്കും നല്‍കണോയെന്ന കാര്യത്തിലാണ് കോടതി തീരുമാനമെടുക്കുന്നത്
ഗ്യാന്‍വാപി മസ്ജിദില്‍ എഎസ്എ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിൽ ഇന്ന് തീരുമാനം

വാരാണാസി: ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പ് നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിട്ടേക്കും. സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാരണാസി ജില്ലാ കോടതി ഇന്ന് തീരുമാനമെടുക്കും. സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്കും എതിര്‍ കക്ഷികള്‍ക്കും നല്‍കണോയെന്ന കാര്യത്തിലാണ് കോടതി തീരുമാനമെടുക്കുന്നത്. സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കഴിഞ്ഞ ദിവസമാണ് കോടതി കേട്ടത്. ഗ്യാന്‍വാപി മസ്ജിദ് നിലനിന്ന സ്ഥലത്ത് ശിവലിംഗമുണ്ടെന്നാണ് ഹര്‍ജിക്കാരായ ഹിന്ദു വിശ്വാസികളുടെ ആരോപണം. ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് സര്‍വേ നടത്തരുതെന്ന അന്‍ജുമന്‍ മസ്ജിദ് ഭരണസമിതിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. ഇതിന്മേലാണ് എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ നിയോഗിച്ച് ജില്ലാ കോടതി പരിശോധന നടത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിടണമോയെന്നാണ് കോടതി തീരുമാനിക്കുക.

ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനായി കഴിഞ്ഞ സെപ്തംബറിൽ എട്ട് ആഴ്ച കൂടി അധിക സമയം എഎസ്ഐക്ക് വാരാണസി കോടതി അനുവദിച്ചിരുന്നു. നേരത്തെ നാലാഴ്ചയാണ് സർവേ പൂർത്തിയാക്കാൻ എഎസ്ഐയ്ക്ക് സമയം നൽകിയിരുന്നത്. സെപ്റ്റംബർ രണ്ടിനാണ് അനുവദിച്ച സമയം അവസാനിച്ചത്. എന്നാൽ നിശ്ചിത കാലയളവിൽ സർവേ പൂർത്തിയായില്ലെന്ന് എഎസ്ഐ അറിയിച്ചതിനെ തുടർന്ന് സമയം നീട്ടി നൽകുകയായിരുന്നു.

പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിച്ച മുസ്ലിം പള്ളി പഴയ ക്ഷേത്രമന്ദിരത്തിനു മുകളിലാണോ കെട്ടിപ്പടുത്തതെന്ന് കണ്ടെത്തുന്നതിനായാണ് ശാസ്ത്രീയ സർവേ നടത്തുന്നത്. സർവേ അത്യാവശ്യമാണെന്നും, സർവേ നടന്നെങ്കിൽ മാത്രമേ ഹിന്ദു, മുസ്ലിം വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ സാധിക്കുകയുള്ളൂവെന്നും അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതോടെയാണ് ഗ്യാൻവാപിയിൽ സർവേ ആരംഭിച്ചത്. സർവേയ്ക്ക് അധിക സമയം അനുവദിക്കരുതെന്ന പള്ളി കമ്മിറ്റി വാദിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല.

സർവേ നടത്താമെന്ന ജില്ലാ കോടതിയുടെ തീരുമാനം ശരിവെച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ സുപ്രീം കോടതി സ്റ്റേ നൽകാൻ വിസമ്മതിച്ചു. അതിനാൽ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർവേ നടപടികൾ നടന്നത്. 51 അംഗ എഎസ്ഐ സംഘമാണ് ഗ്യാൻവ്യാപിയിൽ സർവ്വേ നടത്തിയത്. സർവേയുടെ ഭാഗമായി പള്ളിപരിസരത്ത് കുഴിയെടുത്തുള്ള പരിശോധന പാടില്ലെന്നും ശിവലിംഗം കണ്ടെത്തിയതായി പറയുന്നിടത്ത് പരിശോധന പാടില്ലെന്നും സുപ്രീം കോടതി പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com