ട്രംപുമായി തുറന്ന പോര്; ഓഹരി വിപണിയില്‍ കൂപ്പുകുത്തി ടെസ്‌ല

'മസ്‌കും ഞാനും തമ്മില്‍ ഊഷ്മളമായ ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇനി അത് തുടരുമോ എന്ന് എനിക്ക് ഉറപ്പില്ല'

dot image

ഓഹരി വിപണിയില്‍ തകര്‍ന്ന് വീണ് ടെസ്‌ല. വ്യാഴാഴ്ച്ച ടെസ്‌ല ഓഹരികള്‍ക്ക് 14% ഇടിവാണ് സംഭവിച്ചത്, ഇത് ഏകദേശം 150 ഡോളറിലധികം വിപണി മൂല്യത്തെ ഇല്ലാതാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകളില്‍ നാലെണ്ണത്തിലും ഓഹരി ഇടിവ് തന്നെയായിരുന്നു.

ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള പരസ്യമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ടെസ് ലയുടെ ഓഹരി വിലയില്‍ കുത്തനെ ഇടിവ് സംഭവിച്ചത്. കമ്പനിയുടെ വിപണി മൂലധനം ഒരു ട്രില്യണ്‍ ഡോളറിന് താഴേക്ക് പതിച്ചു. ദിവസം അവസാനിച്ചപ്പോള്‍ 916 ബില്യണ്‍ ഡോളറിലായിരുന്നു മൂലധനം, ഇതുവരെ ടെസ്‌ലയ്ക്ക് ഉണ്ടായ ഏറ്റവും വലിയ ഒറ്റ ദിവസത്തെ മൂല്യ നഷ്ടമാണ് വ്യാഴാഴ്ച്ച സംഭവിച്ചത്.

മസ്‌കിന്റെ ബിസിനസുകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. സര്‍ക്കാരിന്റെ സ്‌പെന്‍ഡിങ് ബില്ലുകളെക്കുറിച്ചുള്ള മസ്‌കിന്റെ പരാമര്‍ശത്തിന് മറുപടിയായി ആയിരുന്നു ട്രംപ് രംഗത്തെത്തിയത്. മസ്‌കിനെ നിയന്ത്രിക്കുക അസാധ്യമാണെന്നും, അദ്ദേഹം അമിതമായി പ്രതികരിക്കുന്നു എന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍.

'മസ്‌കും ഞാനും തമ്മില്‍ ഊഷ്മളമായ ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇനി അത് തുടരുമോ എന്ന് എനിക്ക് ഉറപ്പില്ല' ട്രംപ് വ്യക്തമാക്കി. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ബില്ലില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ക്രെഡിറ്റ് ഇല്ലാത്തതാണ് മസ്‌കിനെ അസ്വസ്ഥനാക്കിയത് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താനില്ലായിരുന്നെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നു എന്നും റിപ്പബ്ലിക്കന്മാര്‍ സെനറ്റില്‍ 51-49 എന്ന നിലയില്‍ ആയേനെ എന്നും ട്രംപിനുള്ള മറുപടി മസ്‌ക് എക്‌സിലൂടെ നല്‍കി. അമേരിക്കന്‍ സര്‍ക്കാരിന്റെ പുതിയ ബില്ലിനെ 'മോശം തീരുമാനം' എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. ഇപ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന നിയമനിര്‍മ്മാതാക്കള്‍ ഭാവിയില്‍ അതിന്റെ പരിണിത ഫലം നേരിടേണ്ടി വരുമെന്നും മസ്‌ക് വ്യക്തമാക്കി. ട്രംപ് സര്‍ക്കാരിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റായ ഡോജിന്റെ തലവനായിരുന്നു മസ്‌ക്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച മസ്‌കിന്റെ ഈ പദവിയുടെ കാലാവധി അവസാനിച്ചു.

കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ ടെസ്‌ലയുടെ ഓഹരികളില്‍ 22% ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു, പക്ഷെ പൊതുവില്‍ കമ്പനിയുടെ വില്‍പ്പനയില്‍ കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ട്രംപും മസ്‌കും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ, ഈ ആഴ്ച്ച മാത്രം ടെസ്‌ലയ്ക്ക് 18% ഓഹരി നഷ്ടം ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷത്തില്‍ ഇതുവരെ ടെസ്‌ലയുടെ ഓഹരികളില്‍ 30% ഇടിവ് സംഭവിച്ചു. ഇതില്‍ ഏറ്റവും ഉയര്‍ന്ന വിലയായി കണക്കാക്കുന്നത് 2024 ഡിസംബര്‍ 18ന് രേഖപ്പെടുത്തിയ 488.54 ഡോളറായിരുന്നു.

dot image
To advertise here,contact us
dot image