ധൈര്യമുണ്ടോ ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ? ഇന്ത്യയിലെ നിഗൂഢ ടൂറിസ്റ്റ് സ്പോട്ടുകൾ

എപ്പോഴും പോകുന്നത് കാടും, കടലും, പൈതൃകങ്ങളും, ചരിത്രങ്ങളുമൊക്കെ തേടിയല്ല.. ഇത്തവണ നമുക്കൽപ്പം വിചിത്രമായി ഒരു യാത്ര പോയാലോ

dot image

യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. അങ്ങനെ എങ്കിൽ പോകാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് എങ്ങനെയുള്ള സ്ഥലങ്ങളായിരിക്കും. എപ്പോഴും പോകുന്നത് കാടും, കടലും, പൈതൃകങ്ങളും, ചരിത്രങ്ങളുമൊക്കെ തേടിയല്ല.. ഇത്തവണ നമുക്കൽപ്പം വിചിത്രമായി ഒരു യാത്ര പോയാലോ. നിഗൂഢതകളെയും അതിന് പിന്നിലെ കാരണങ്ങളെയും കുറിച്ച് അത്ഭുതപ്പെടാത്ത ആളുകളുണ്ടോ. എങ്കിൽ നമുക്ക് ഇന്ത്യയിലെ ചില നിഗൂഢ സ്ഥലങ്ങൾ പരിചയപ്പെടാം. അൽപ്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പോകാൻ കഴിയുന്ന സ്ഥലങ്ങൾ.

ഇന്ത്യ നിഗൂഢതകളുടെ രാജ്യമാണെന്ന് പല വിദേശീയരും പറയാറുണ്ട്. പല കാര്യങ്ങളിലും ഒരു പരിധി വരെ അത് ശരിയാണെന്ന് പറയാതെ വയ്യ. കൗതുക യാത്രകൾ ഇഷ്ടപ്പെടുന്ന ആളുകൾ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ പരിചയപ്പെടാം.

ദുമാസ് ബീച്ച്

അറബിക്കടലിന്റെ സ്വന്തമാണ് ഭയത്തിന്റെ മേലുടുപ്പ് ധരിച്ചിരിക്കുന്ന ദുമാസ് ബീച്ച്. നിഗൂഢത ഇഷ്ടപ്പെടുന്ന സാഹസിക സഞ്ചാരികളെ കാത്തിരിക്കുകയാണ് ഈ കടലും കടൽത്തീരവും. ഗുജറാത്തിലെ സൂറത്തിൽ നിന്ന് 21 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കടൽത്തീരമാണ് ദുമാസ് ബിച്ച്. ദുമാസ് ബീച്ചിനെ പറ്റി നിരവധി നിഗൂഢ കഥകളാണ് നിലവിലുള്ളത്. പകല് മുഴുവൻ സജീവമായിരിക്കുന്ന ബീച്ചിൽ സന്ധ്യ മയങ്ങുമ്പോളേക്കും വിജനമാകും. ഇരുട്ട് പരക്കുന്നതോടെ കടൽത്തീരത്ത് അപരിചിതമായ ശബ്ദങ്ങളും പൊട്ടിച്ചിരികളും മുഴങ്ങുമെന്ന് പറയപ്പെടുന്നു. ചില റിപ്പോർട്ടുകളും, അനുഭവസ്ഥരുടെ കുറിപ്പുകളുമാണ് ഈ പ്രചരണത്തിന് പിന്നിൽ.

വർഷങ്ങൾക്ക് മുൻപ് ഈ കടൽത്തീരം സ്മശാനമായിരുന്നെന്നും, ശവദാഹങ്ങൾ നടത്തിയിട്ടാണ് മണൽ കറുത്ത് പോയത് എന്നുമാണ് ഈ നാട്ടുകാർ വിശ്വസിക്കുന്നത്. അന്ന് അവിടെ അടക്കം ചെയ്ത ആരുടെയൊക്കെയോ ആത്മാക്കളാണ് രാത്രി ചിരിക്കുകയും കരയുകയും ചെയ്യുന്നതെന്ന് അവർ വിശ്വസിക്കുകയും, ആളുകളോട് പറയുകയും ചെയ്യുന്നു.

കുൽധാര

രാജസ്ഥാനിലെ ജയ്‌സൽമീർ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ ഗ്രാമമാണ് കുൽധാര. സൂര്യനസ്തമിച്ചാൽ നാട്ടുകാർക്ക് പോലും കടന്ന് ചെല്ലാൻ പേടിയുള്ള ഭൂമിയാണിത്.

നിരവധി കഥകളും അന്ധവിശ്വാസങ്ങളും കുൽധാരയ്ക്ക് പ്രേതഗ്രാമം എന്ന പേര് സമ്മാനിച്ചിട്ടുണ്ട്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഗ്രാമത്തിലെ ആയിരത്തിലധികം ആളുകൾ ഗ്രാമത്തിൽ നിന്ന് ഒരുമിച്ച് അപ്രത്യക്ഷമായെന്നാണ് കഥ. അവർ എവിടേക്ക് പോയി, എന്തിന് പോയി എന്നതൊക്കെ ഇന്നും അജ്ഞാതമായി തുടരുന്നു.

ഇത്രയൊക്കെ ആണെങ്കിലും, ആർക്കിയോളജിക്കൽ സർവ്വേയുടെ കീഴിലുള്ള സംരക്ഷിത സ്മാരകമാണ് കുൽധാർ. നിലവിൽ സൂര്യാസ്തമയത്തിന് മുൻപും, സൂര്യോദയത്തിന് ശേഷവും ഇവിടേക്കുള്ള പ്രവേശനം നിഷിധമാണ്. എങ്കിലും ആയിരത്തോളം ആളുകളുടെ തിരോധാനം സംഭവിച്ച 'പ്രേതഭൂമി' കാണാതെ നിങ്ങൾ ഒരു സാഹസിക സഞ്ചാരിയാകുന്നതെങ്ങനെ?

ജതിൻഗ

അസമിലെ ഡിമാ ഹസാവോ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ജതിൻഗ. പക്ഷികളുടെ ആത്മഹത്യ താഴ്‌വര എന്നൊരു പേര് കൂടി ഈ നിഗൂഢ പ്രദേശത്തിനുണ്ട്. സന്ധ്യയാകുമ്പോൾ പക്ഷികളുടെ ദയനീയമായ കരച്ചിലാണ് ജതിൻഗയിൽ നമ്മെ വരവേൽക്കുക. നാട്ടുകാരിൽ പലരും ഇതിനെ ഭയത്തിന്റെ ശിൽക്കാരങ്ങളായി കണക്കാക്കുന്നു. മരണത്തിലേക്ക് അടുക്കുന്ന പക്ഷികൾ വന്നണയുക ഇവിടെയാണ്. എന്നാൽ വാർധക്യത്തിലല്ല ഈ പക്ഷികൾ മരണം സ്വീകരിക്കാനെത്തുന്നത്.

പച്ചപ്പും, നിരവധി കാഴ്ച്ചകളും വരവേൽക്കുന്ന മനോഹര ഭൂമിയാണ് ജതിൻഗ ഗ്രാമം. സഞ്ചാരികളെ ഭ്രമിപ്പിക്കുന്നയിടം. സെപ്തംബർ മുതൽ ഒക്ടോബർ വരെയുള്ള കാലത്ത് നരവധി ദേശാടനക്കിളികൾ ഇവിടേക്ക് പറന്നെത്തും. മരണത്തിലേക്കാണ് ഇവ പറന്നടുക്കുന്നത്. കറുത്തവാവ് ദിനത്തിൽ കൂടുതൽ പക്ഷികൾ മരണപ്പെടുന്നുവെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കനത്ത മൂടൽ മഞ്ഞിലും, പുക മറയിലും ദിക്കറിയാതെ പറക്കുന്ന പക്ഷികൾ വീടുകളുടെ ഭിത്തിയിൽ ഇടിച്ച് പോലും മരണപ്പെടാറുണ്ട്.

അസമിൽ നിന്ന് 300 കിലോമീറ്റർ മാറിയാണ് പക്ഷികളുടെ മരണത്താഴ്‌വര സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിലെ എല്ലാ ഭാഗത്തും ഈ കാഴ്ച്ച കാണാൻ കഴിയില്ല, 1-2 കിലോമാറ്ററിനകത്ത് മാത്രമാണ് സാധ്യമാവുക. പക്ഷികൾ മരണത്തിലേക്ക് പറന്നടുക്കുന്നത് കാണാൻ ജതിൻഗ വരെ പോകുന്നതിൽ നഷ്ടമില്ലല്ലോ…

ശനി ശിംഗ്നാപൂർ

മഹാരാഷ്ട്രയിലെ ഒരു നിഷ്‌കളങ്ക ഗ്രാമമാണ് ശനി ശിംഗ്നാപൂർ. ഈ ഗ്രാമത്തിലെ ആളുകൾക്ക് ഒരു വിചിത്ര സ്വഭാവമുണ്ട്. കേൾക്കുമ്പോൾ ക്രേസി ഗോപാലൻ സിനിമ പോലെ തോന്നുമെങ്കിലും സംഭവം അതല്ല. വാതിലുകളോ, പൂട്ടോ, താക്കോലോ ഇല്ലാത്ത ഒരു ഗ്രാമമാണ് ശനി ശിംഗ്നാപൂർ. വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടോ? പക്ഷെ സത്യമാണ്. ശനി ദേവനിലുള്ള അടിയുറച്ച വിശ്വാസമാണ് ആളുകൾക്ക് വാതിലില്ലാത്ത വീടുകൾ നിർമ്മിക്കാൻ ധൈര്യം കൊടുക്കുന്നത്.

ഐതിഹ്യമനുസരിച്ച്, ഏകദേശം 400 വർഷങ്ങൾക്ക് മുമ്പ്, പനസ്നാല നദിയുടെ തീരത്ത് ഒരു കറുത്ത കല്ല് വന്നുചേർന്നു. ഒരു നാട്ടുകാരൻ മൂർച്ചയുള്ളൊരു വടികൊണ്ട് അതിൽ കുത്തിയപ്പോൾ അതിൽ നിന്ന് രക്തം വരാൻ തുടങ്ങി. അന്നു രാത്രി, ആ നാട്ടുകാരൻ്റെ സ്വപ്നത്തിൽ ശനി ഭഗവാൻ പ്രത്യക്ഷപ്പെട്ടു, ആ കല്ല് തൻ്റെ വിഗ്രഹമാണെന്ന് അയാളോട് ദേവൻ പറഞ്ഞത്രെ. എന്നാൽ, ഒരു ക്ഷേത്രം പണിത് അദ്ദേഹത്തിന് സമർപ്പിക്കട്ടെ എന്ന് ഈ നാട്ടുകാരൻ ചോദിച്ചപ്പോൾ ദേവൻ അത് നിരസിച്ചു.

ക്ഷേത്രത്തിൽ കഴിയുന്നതിന് പകരം ശനി ഭഗവാൻ ഗ്രാമത്തിൻ്റെ ഹൃദയത്തിൽ തന്നെ കഴിയാനാണ് ആ​ഗ്രഹിച്ചത്. അതിനാൽ ഈ സ്ഥലത്ത് എന്തെങ്കിലും തെറ്റോ കുറ്റമോ ആരെങ്കിലും ചെയ്താൽ അത് പരിശോധിക്കാൻ അദ്ദേഹത്തിന് കഴിയും എന്നാണ് വിശ്വാസം. കൂടാതെ, ഏത് അപകടങ്ങളിൽ നിന്നും ഗ്രാമത്തെ സംരക്ഷിക്കുമെന്ന് അദ്ദേഹം നാട്ടുകാർക്ക് വാഗ്ദാനം ചെയ്തുവെന്നും നാട്ടുകാർ കരുതുന്നു.

അങ്ങനെയാണ് നാട്ടുകാർ വീടുകൾക്ക് വാതിലുകളോ പൂട്ടോ ഒന്നും വയ്ക്കാതായത്. ദിവസങ്ങളോളം ആളുകൾ അവരുടെ വീടുകൾ തുറന്നുവച്ച് പോകാറുണ്ട്. ആരും മോഷ്ടിക്കില്ല എന്നാണ് നാട്ടുകാരുടെ വിശ്വാസം. ആരെങ്കിലും മോഷ്ടിച്ചാൽ അയാൾക്ക് മാനസികമായി വയ്യാതാവുമെന്നും ഏഴുവർഷത്തേക്ക് മോശം അനുഭവങ്ങൾ‌‍ മാത്രമെ ഉണ്ടാകൂ എന്നും അവർ വിശ്വസിക്കുന്നു. ഒരു ദിവസം ഈ ​ഗ്രാമത്തിലെത്തി ഏതെങ്കിലും വീട്ടിലോ, വാതിലില്ലാത്ത ഹോട്ടൽ മുറിയിലോ ബാ​ഗുകൾ വച്ച് പോകാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ.. അങ്ങനെയെങ്കിൽ ഇതുമൊരു സാഹസിക യാത്രയല്ലെ.

മാഗ്നറ്റിക് ഹിൽ

ലഡാക്കിലെ ലേ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ റോഡാണിത്. ഗുരുത്വാകർഷണം പൂർണമമായം തടയപ്പെടുന്ന സ്ഥലമാണ് മാഗ്നറ്റിക് ഹിൽ. ലേ-കാർഗിൽ ഹൈവേയുടെ ഭാഗമായ ഈ റോഡിൽ വാഹനങ്ങൾ മുകളിലേക്കാണ് ആകർഷിക്കപ്പെടുക. വാഹനത്തിന്റെ എഞ്ചിൻ ഓഫ് ആണെങ്കിലും ഈ കുന്ന് കയറാൻ പറ്റും. വാഹനങ്ങൾ മുകളിലേക്ക് ആകർഷിക്കപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. മാഗ്നറ്റിക് ഹിൽ പ്രദേശത്തെ ഭൂമിയുടെ കാന്തിക ശക്തി കൊണ്ടാണ് ഇത് സാധ്യമാകുന്നത് എന്നാണ് പറയപ്പെടുന്നത്.

ശരാശരി 20 കിലോമീറ്റർ വേഗതയിലാണ് ഈ സമയത്ത് വാഹനം ഓടുക. സമുദ്ര നിരപ്പിൽ നിന്ന് 14,000 അടി ഉയരമുണ്ട് മാഗ്നറ്റിക് ഹില്ലിന്. ഈ കുന്നിന്റെ താഴെ ഭാഗത്ത് സിന്ധു നദി ഒഴുകുന്നു. ഇന്ത്യയുടെ വ്യോമസേന വിമാനങ്ങൾ ഈ വഴി ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്.

Also Read:

Content Highlight; Are You a Mysterious Rider? Must-Visit Mysterious Places in India

dot image
To advertise here,contact us
dot image