'ഫുൾ എ പ്ലസ് ഒന്നുമില്ല, മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു'; ഒരച്ഛൻ പറയുന്നു, കുറിപ്പ് വൈറൽ

അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിനും പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിനും മകനായി പിറന്നതിന് നന്ദി പറയുന്നു.
'ഫുൾ എ പ്ലസ് ഒന്നുമില്ല, മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു'; ഒരച്ഛൻ പറയുന്നു, കുറിപ്പ് വൈറൽ

കൊച്ചി: എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിനു പിന്നാലെ സ്വന്തം കുട്ടികൾക്ക് കിട്ടിയ എ പ്ലസിന്റെ കണക്കും മാർക്ക് ലിസ്റ്റും പങ്കുവെക്കുന്ന രക്ഷിതാക്കളാണ് സമൂഹമാധ്യമത്തിൽ നിറയെ. ഫുൾ എ പ്ലസ് കിട്ടാത്തതിലോ പരാജയപ്പെട്ടതിലോ നിരാശപ്പെടരുതെന്ന് കുട്ടികളെ ഉപദേശിക്കുന്നവരും അതിന്റെ ചുവട് പിടിച്ചുള്ള ചർച്ചകളും സജീവമാണ്. ഇതിനിടയിൽ മകന് ഫുൾ എ പ്ലസ് ഇല്ലെങ്കിലും അവനെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്ന് പറയുന്ന ഒരച്ഛന്റെ കുറിപ്പ് വൈറലാവുന്നു. എഴുത്തുകാരനായ മുഹമ്മ​ദ് അബ്ബാസ് ആണ് ആ അച്ഛൻ. അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിനും പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിനും മകനായി പിറന്നതിന് നന്ദി പറയുന്നു എന്നാണ് മകനെക്കുറിച്ച് ഈ അച്ഛൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.

മുഹമ്മദ് അബ്ബാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഫുൾ എ പ്ലസ് ഒന്നുമില്ല.

രണ്ട് എ പ്ലസ് ,

ബാക്കി എ യും ,

ബി യും .

ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു.

അന്നത്തിൽ

ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന് ,

ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന് ,

സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പിടം തുടക്കുകയും

മുറ്റമടിക്കുകയും ചെയ്യുന്നതിന് .

ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക്

ഒരോഹരി കൊടുക്കുന്നതിന് ,

ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് ,

നന്നായിട്ട് പന്തു കളിക്കുന്നതിന് ,

ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നെറുകയിൽ ഉമ്മ വെയ്ക്കുന്നു.

ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു.

ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും ,മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ

മുഹമ്മദ് ഹാഷിമിൻ്റെ

ഉപ്പ ,

അബ്ബാസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com