കാഞ്ഞിരപ്പള്ളി: ആറു വയസുകാരനെ സ്കൂളിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടു പോയെന്ന പ്രചാരണം മണിക്കൂറുകളോളം നാടിനെ പരിഭ്രാന്തിയിലാക്കി. വെള്ള കാറില് കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിന് സമീപത്ത് നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. വാർത്ത വ്യാപകമായി പ്രചരിച്ചതോടെ പരിഭ്രാന്തരായ നാട്ടുകാർ, മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസിന്റെ മോക്ഡ്രില്ലിന്റെ ഭാഗമാണിതെന്ന് മനസിലാക്കിയത്.
ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയം രജിസ്ട്രേഷനിലുള്ള വെള്ള കാറില് കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിന് സമീപത്ത് നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. കോട്ടയം എസ്പി ഓഫീസിലെ ക്രൈം സ്റ്റോപ്പറിലേക്ക് ദൃക്സാക്ഷി വിവരം വിളിച്ചറിയിച്ചെന്നായിരുന്നു സന്ദേശം. ഇതോടെ പോലീസ് ദേശീയ പാതയിലും മറ്റ് സ്ഥലങ്ങളിലും പരിശോധന ശക്തമാക്കി. വാഹന പരിശോധനയും, സിസിടിവി ദൃശ്യങ്ങളും അടക്കം പോലീസ് പരിശോധിച്ചു.
ഇതിനിടെ സമൂഹമാധ്യമങ്ങളിലും ഓണ്ലൈന്, പ്രാദേശിക വാര്ത്താ ചാനലുകളിലും കുട്ടിയെ തട്ടിക്കൊണ്ടുപോയതായി വ്യാപകമായി സന്ദേശം പ്രചരിച്ചതോടെ നാട്ടുകാർ ആശങ്കയിലായി. സംഭവം നടന്ന് ആറ് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസിന്റെ മോക്ഡ്രില് ആണിതെന്ന് സ്ഥിരീകരിച്ചത്.