കര്‍ഷകനെ കൊന്ന കടുവക്ക് കെജിഎഫിലെ വില്ലന്റെ പേര്; അതിര്‍ത്തി കടന്നെത്തിയ പിഎം 2 ഇനി രാജ; പേരുകള്‍ നല്‍കി വനംവകുപ്പ്
വീട് തകര്‍ത്ത് അടുക്കളയില്‍ കടന്ന് അരിയും സാധനങ്ങളും തിന്നുന്ന ശീലമുള്ള മോഴയെ അരശിരാജ എന്നാണ് പന്തലൂരുകാര്‍ വിളിച്ചിരുന്നത്
8 Feb 2023 2:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കല്‍പ്പറ്റ: തമിഴ്‌നാട്ടില്‍ നിന്നെത്തി ബത്തേരിയിലെ ജനങ്ങളെ ശല്യം ചെയ്തിരുന്ന മോഴയാനയായ പിഎം 2 ന് പുതിയ പേര് നിര്‍ദേശിച്ച് വനംവകുപ്പ്. പിഎം 2 ഇനി രാജ എന്ന് വിളിക്കപ്പെടും. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം എത്തിയതോടെയാണ് രാജ എന്ന പേര് തെരഞ്ഞെടുത്തതെന്ന് വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.
വീട് തകര്‍ത്ത് അടുക്കളയില്‍ കടന്ന് അരിയും സാധനങ്ങളും തിന്നുന്ന ശീലമുള്ള മോഴയെ അരശിരാജ എന്നാണ് പന്തലൂരുകാര്‍ വിളിച്ചിരുന്നത്. വനം വകുപ്പ് ഔദ്യോഗിക രേഖകളില്‍ അത് പിഎം 2 അഥവാ പന്തലൂര്‍ മഖ്‌ന 2 എന്നായി. പിഎം 2 ന് ശേഷം ധോണിയില്‍ നിന്ന് പിടിച്ച പിടി 7 ന് ധോണി എന്ന് പേരിട്ടപ്പോഴും പിഎം 2 ന്റെ പേരില്‍ തീരുമാനമായിരുന്നില്ല. ഭരത്, വിക്രം, സൂര്യ, സുരേന്ദ്രന്‍, കുഞ്ചു, ഉണ്ണികൃഷ്ണന്‍, ചന്ദ്രനാഥ്, സുന്ദരി, അമ്മു, ചന്തു എന്നീ ആനകളാണ് മുത്തങ്ങയില്‍ രാജയ്‌ക്കൊപ്പം ഉണ്ടാവുക.
അതേസമയം പുതുശേരിയില്‍ കര്‍ഷകനെ കൊന്ന കടുവയ്ക്കും വനംവകുപ്പ് പേരിട്ടു. കെജിഎഫ് എന്ന സിനിമയിലെ ക്രൂരതയുടെ പ്രതിരൂപമായ വില്ലന്റെ പേരാണ് കടുവയ്ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ബത്തേരിയിലെ അനിമല്‍ ഹോസ്‌പെയ്‌സ് ആന്റ് പാലിയേറ്റീവ് സെന്ററിലെ അഞ്ചാമത്തെ അന്തേവാസിയായാണ് പുതുശേരി കടുവ എത്തിയത്. ലക്ഷ്മി, കിച്ചു, രാജ, ഷേരു എന്നിവര്‍ക്കൊപ്പമാകും താമസം.
Story Highlights: Tiger and PM 2 Elephant have new names; Suggested by Forest Department