'മുഖ്യമന്ത്രിക്ക് വേണ്ടി രഹസ്യമൊഴി പിന്‍വലിക്കാന്‍ ഷാജി കിരണ്‍ എന്നയാള്‍ സമീപിച്ചു, കെ പി യോഹന്നാന്റെ അനുയായിയെന്ന് പരിചയപ്പെടുത്തി'; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
ജൂണ്‍ എട്ടാം തിയ്യതി 1:30 ന് മുഖ്യമന്ത്രിക്കെതിരായ മൊഴി മാറ്റി പറയാന്‍ ഷാജി കിരണ്‍ തന്നെ സമീപിച്ചുവെന്നാണ് സ്വപ്നയുടെ ആരോപണം
9 Jun 2022 6:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വന്നതെന്ന് ഷാജി പറഞ്ഞു, ഇന്ന് രാവിലെ പത്ത് മണിക്ക് മുന്‍പ് മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ പുതിയ ആരോപണം . ഷാജി സംസാരിക്കുന്നതിന്റെ ശബ്ദ രേഖ തന്റെ കൈയ്യില്‍ ഉണ്ടെന്നും ആവശ്യമാണെങ്കില്‍ അത് കോടതിയില്‍ ഹാജരാക്കുമെന്നും സ്വപ്നാ സുരേഷ് ഹൈകോടതിയെ അറിയിച്ചു. ഗൂഢാലോചന ആരോപിച്ച് കെ ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയിലാണ് സ്വപ്നാ സുരേഷ് ഇക്കാര്യം ഉന്നയിക്കുന്നത്. സ്വപ്നാ സുരേഷിന് പുറമേ സരിത്തും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
ജൂണ്‍ എട്ടാം തിയ്യതി 1:30 ന് മുഖ്യമന്ത്രിക്കെതിരായ മൊഴി മാറ്റി പറയാന്‍ ഷാജി കിരണ്‍ തന്നെ സമീപിച്ചുവെന്നാണ് സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്തയാളാണെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരണ്‍ സ്വപ്നയെ സമീപിച്ചത്. കെപി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതിനൊപ്പം അവരുടെ വിദേശത്തെ കാര്യങ്ങളെല്ലാം താനാണ് ഏകോപിപ്പിക്കുന്നതെന്നും ഷാജി പറഞ്ഞതായി സ്വപ്ന ഹരജിയില്‍ പറയുന്നു. ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുള്ള 41 ആര് 0500 എന്ന ടയോട്ട കാറിലാണ് വന്നത്.
മുഖ്യമന്ത്രിക്കെതിരെ നല്കി മൊഴി തിരുത്തി പറയണം. അതിനായി ജൂണ്‍ 9 രാവിലെ 10 മണിവരെ സമയം നല്‍കും. ആര്‍എസ്എസിന്റേയും ബിജെപിയുടേയും പ്രേരണയാലാണ് താന്‍ ഇത്തരത്തിലൊരു മൊഴി കൊടുത്തതെന്ന് തിരുത്തി പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ ഇടണമെന്നും ഇട്ടില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും, ജയിലില്‍ കിടക്കേണ്ടി വരും എന്നൊക്കെ തനിക്ക് അന്ത്യശാസനം നല്‍കിയെന്നാണ് സ്വപ്ന സുരേഷ് ഹരജിയില്‍ പറയുന്നത്.
കസ്റ്റംസിനെതിരേയും ഹര്‍ജിയില്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നേരത്തെ കസ്റ്റംസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അതില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ആരോപണം. തുടര്‍ന്നും വലിയ സമ്മര്‍ദ്ദവും ഭീഷണിയും ഉയര്‍ന്നതോടെയാണ് മൊഴി നല്‍കിയതെന്നും സ്വപ്ന പറയുന്നു.