'കുറ്റം എന്റെ ഭാഗത്തെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാര്‍'; പ്രതിയെ അടിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജിആര്‍ അനില്‍
ഗിരിലാലിനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും രംഗത്തെത്തി.
25 Aug 2022 8:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: വട്ടപ്പാറ സിഐ ഗിരി ലാലുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പ്രതികരണവുമായി മന്ത്രി ജി ആര് അനില്‍. സിഐയെ താന്‍ വിളിച്ചത് നല്ല ഉദേശത്തിലാണെന്നും വീട്ടമ്മയുടെ പരാതിയാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും ജിആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷമയില്ലാതെയായിരുന്നു സിഐയുടെ പ്രതികരണം. ഗുരുതരമായ വീഴ്ചയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.
''സിഐയെ വിളിച്ചത് നല്ല ഉദേശത്തിലാണ്. പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയല്ല വിളിച്ചത്. വീട്ടമ്മയുടെ പരാതിയാണ് സിഐയോട് പറഞ്ഞത്. പ്രതിയെ സ്ഥലത്ത് നിന്ന് മാറ്റി കുടുംബത്തെ രക്ഷപ്പെടുത്താനാണ് പൊലീസുകാരനോട് നിര്‍ദേശിച്ചത്. പ്രതിയെ അടിക്കാന്‍ പറഞ്ഞിട്ടില്ല. സംഭാഷണത്തിന്റെ തുടക്കം മുതല്‍ തന്നെ സിഐയുടെ പ്രതികരണം ക്ഷമയില്ലാതെയായിരുന്നു. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും ക്ഷമ കാണിച്ചില്ല. ഗുരുതരമായ വീഴ്ചയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഞാന്‍ എന്തിനു വേണ്ടിയാണ് വിളിച്ചതെന്ന് പരിശോധിക്കൂ. കുറ്റക്കാരനെങ്കില്‍ ആ കുറ്റം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്.''-മന്ത്രി അനില്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ഗിരിലാലിനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും രംഗത്തെത്തി. മന്ത്രിയോട് സിഐ കാണിച്ചത് ധിക്കാരവും അഹങ്കാരവുമാണ്. ഗുരുതരമായ വീഴ്ചയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത്. മന്ത്രിയോട് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് സിഐ പറഞ്ഞതെന്നും ഇപി ജയരാജന് വ്യക്തമാക്കി.