'കിളിയല്ല കിക്കിളി തന്നെ പോയവരുടെ ചാരിത്ര്യ പ്രസംഗം കേള്‍ക്കാന്‍ നല്ല രസം'; ബല്‍റാമിന് കെടി ജലീലിന്റെ മറുപടി
''രോഗം കമ്മ്യൂണിസ്റ്റ് അനുഭാവിക്കാണ് വന്നിരുന്നതെങ്കില്‍ അതെന്തുമാത്രം ആഘോഷമാക്കുമായിരുന്നു തൃത്താലയിലെ തോറ്റ എംഎല്‍എയും കൂട്ടരും..''
1 July 2022 12:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഭയാ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ രോഗാവസ്ഥ സംബന്ധിച്ച തന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച വിടി ബല്‍റാമിന് മറുപടിയുമായി കെടി ജലീല്‍. ആരാലും സ്വാധീനിക്കപ്പെടാത്ത ദൈവം നല്കിയ രോഗം, ഒരു കുറ്റവും ചെയ്യാത്ത കമ്മ്യൂണിസ്റ്റ് അനുഭാവിക്കാണ് വന്നിരുന്നതെങ്കില്‍ അതെന്തുമാത്രം ആഘോഷമാക്കുമായിരുന്നു തൃത്താലയിലെ തോറ്റ എംഎല്‍എയും കൂട്ടരുമെന്ന് കെടി ജലീല്‍ പറഞ്ഞു.
കെടി ജലീല്‍ പറഞ്ഞത്: ''രാജ്യം മുഴുവന്‍ ആദരിച്ച മഹാനായ എ.കെ.ജിയെ ഇന്നുവരെ ലോകത്താരും ഉപയോഗിക്കാത്ത നികൃഷ്ട വാക്കുകള്‍ ഉപയോഗിച്ച് താറടിച്ചപമാനിച്ച തൃത്താലയിലെ തോറ്റ MLAക്ക്, അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്നേഹവും, ഒരു പാവം കന്യാസ്ത്രീയെ തലക്കടിച്ച് കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ ഒന്നാം പ്രതിക്ക്, ദൈവം കൊടുത്ത ശിക്ഷയെ കുറിച്ച്, ജോമോന് പുത്തന്‍പുരയ്ക്കല്‍ വെളിപ്പെടുത്തിയത് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഉണ്ടായത് എങ്ങിനെയാണ്? ബി.ജെ.പി. വക്താവ് നൂപുര്‍ ശര്‍മ്മ മുഹമ്മദ് നബിക്കെതിരെ പറഞ്ഞതും ബല്‍റാം എ.കെ.ജിക്കെതിരെ പറഞ്ഞതും തമ്മില്‍ എന്തു വ്യത്യാസം?''
''പട്ടിണിപ്പാവങ്ങളുടെ കണ്ണിലുണ്ണിയായ സഖാവ് എ.കെ ഗോപാലന് മരണ ശയ്യയില്‍ കിടന്ന സമയം. കണ്ണീര് നനഞ്ഞ ഹൃദയങ്ങളുമായി ലക്ഷോപലക്ഷം മനുഷ്യര്‍ തങ്ങളുടെ വിമോചകന്റെ ആയുസ്സിനായി അവര്‍ക്കറിയാവുന്ന ഈശ്വരന്മാരെ നെഞ്ച് പൊട്ടി വിളിച്ച് പ്രാര്‍ത്ഥിച്ച നാളുകളില്‍ ലവലേശം മനസ്സാക്ഷിക്കുത്തില്ലാതെ കേരളക്കരയില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമുണ്ട്: ''കാലന് വന്ന് വിളിച്ചിട്ടും, പോകാത്തതെന്തേ കോവാലാ'.''
''ലോകായുക്ത സിറിയക് ജോസഫിന്റെ ഉറ്റ ബന്ധുവായ അഭയാ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്, ആരാലും സ്വാധീനിക്കപ്പെടാത്ത ദൈവം നല്കിയ രോഗം, ഒരു കുറ്റവും ചെയ്യാത്ത കമ്മ്യൂണിസ്റ്റ് അനുഭാവിക്കാണ് വന്നിരുന്നതെങ്കില്‍ അതെന്തുമാത്രം ആഘോഷമാക്കുമായിരുന്നു തൃത്താലയിലെ തോറ്റ MLAയും കൂട്ടരും. കിളിയല്ല കിക്കിളി തന്നെ പോയവരുടെ ചാരിത്ര്യ പ്രസംഗം കേള്‍ക്കാന്‍ നല്ല രസം.''