
ഡല്ഹി: ബന്ദിപ്പൂര് കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തില് ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. വയനാട് ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് ദുരിതാശ്വാസ പ്രവര്ത്തനത്തിനായി ആളുകള്ക്ക് എത്തുന്നതിനും അവശ്യസാധനങ്ങള് എത്തിക്കുന്നതിനുമായി നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്നാണ് രാജ്യസഭാംഗം ഹാരിസ് ബീരാന് ആവശ്യപ്പെട്ടത്. ഇതാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് തള്ളിയത്.
നിലവില് കോഴിക്കോട് ഉള്പ്പെടെയുള്ള പ്രദേശങ്ങളില്നിന്ന് വയനാട്ടിലേക്കുള്ള യാത്രക്ക് സംസ്ഥാന സര്ക്കാര് നിലവിൽ നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്. അതിനാല് ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കുള്ള സാധനങ്ങള് കൊണ്ടുവരാൻ ബന്ദിപ്പൂര് വഴിയുള്ള രാത്രിയാത്ര അനുവദിക്കണമെന്നാണ് കേന്ദ്രസർക്കാരിനോട് ഹാരിസ് ബീരാന് ആവശ്യപ്പെട്ടത്. പക്ഷേ, കടുവാസങ്കേതത്തിലൂടെയുള്ള രാത്രി യാത്ര മൃഗങ്ങള്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അതുകൊണ്ട് ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി ഭുപേന്ദ്ര യാദവ് അറിയിക്കുകയായിരുന്നു.
ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിൽ കാണാതായവർക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് മനുഷ്യര് ജീവനോടെ കുടുങ്ങിയിട്ടുണ്ടോയെന്നറിയാന് സര്വ്വേ ഓഫ് ഇന്ത്യയുടെ ത്രീഡി തെര്മല് ഇമേജിംഗ് പരിശോധന ഉൾപ്പെടെയാണ് നടക്കുന്നത്. അട്ടമല ഉള്പ്പെടെ അഞ്ച് പോയിന്റുകള് കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രി തല യോഗം പൂര്ത്തിയായി. തിരച്ചില് പൂര്ത്തിയാകുന്നത് വരെ മന്ത്രിമാര് വയനാട്ടില് തുടരാൻ തീരുമാനമായി. പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്, ഒ ആര് കേളു, കെ രാജന് എന്നീ മന്ത്രിമാരാണ് തുടരുക. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം വയനാട്ടിലേക്ക് പുറപ്പെട്ടു.