1000 ബാർ നൽകി, കുട്ടികള്‍ക്ക് സീറ്റ് നൽകിയില്ലെന്ന് പ്രതിപക്ഷം; പ്ലസ് വൺ പ്രതിസന്ധിയിൽ സഭയിൽ ബഹളം

അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ ഭരണപ്രതിപക്ഷ എംഎൽഎമാർ തമ്മിൽ വാക്പോര്
1000 ബാർ നൽകി, കുട്ടികള്‍ക്ക് സീറ്റ് നൽകിയില്ലെന്ന് പ്രതിപക്ഷം; പ്ലസ് വൺ പ്രതിസന്ധിയിൽ സഭയിൽ ബഹളം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ രണ്ടാ ദിവസം മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ തർക്കം. മലബാറിൽ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും നിഷേധിച്ചു. അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ ഭരണപ്രതിപക്ഷ എംഎൽഎമാർ തമ്മിൽ വാക്പോര് നടന്നു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. എട്ട് കൊല്ലത്തിനിടയിൽ 1000 ബാർ നൽകി, സർക്കാർ കുട്ടികൾക്ക് പഠിക്കാൻ സീറ്റ് നൽകിയില്ല എന്ന് എൻ ഷംസുദ്ദീൻ എംഎൽഎ വിമർശിച്ചു.

നിയമസഭയിൽ നടന്ന ചർച്ചയിൽ നിന്ന്

മലബാറിൽ എസ്എസ്എൽസി ജയിച്ച വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയിൽ പറഞ്ഞു. മൂന്നാംഘട്ട അലോട്ട്മെൻ്റിന് ശേഷം കുറവുണ്ടെങ്കിൽ പരിഹരിക്കാം. ലീഗ് എംഎൽഎമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. എല്ലാം ഗൗരവത്തോടെയാണ് മുഖ്യമന്ത്രി കേട്ടത്. കോഴിക്കോട് ജില്ലയിൽ 8208 പ്ലസ് വൺ അധിക സീറ്റുകൾ ഉണ്ടാകും. പാലക്കാട് ജില്ലയിൽ 2206 സീറ്റുകളും കണ്ണൂർ ജില്ലയിൽ അഞ്ചായിരത്തിലേറെ സീറ്റുകളും ബാക്കി വരും. മലപ്പുറം ജില്ലയിൽ 74840 പ്ലസ് വൺ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. മലപ്പുറത്ത് അൺ എയ്ഡഡ്, വിഎച്ച്എസ്ഇ, പോളി സീറ്റുകൾ കൂട്ടിയാൽ ഉപരിപഠനത്തിന് സീറ്റുകൾ ധാരാളമാണ്. മലബാർ മേഖലയിലാണ് കൂടുതൽ താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. മലപ്പുറത്ത് സീറ്റ് ക്ഷാമം ഇല്ലെന്നും വിദ്യാഭ്യാസമന്ത്രി സഭയിൽ പറഞ്ഞു.

എന്നാൽ മന്ത്രി പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് എൻ ഷംസുദ്ദീൻ തിരിച്ചടിച്ചു. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കുകയാണ്. മുഴുവൻ പ്ലസ് വൺ സീറ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പോലും ആദ്യ അലോട്ട്മെൻറ് സീറ്റ് ലഭിച്ചിട്ടില്ലെന്നും ഷംസുദ്ദീൻ പറഞ്ഞു. ഇതോടെ നിയമസഭയിൽ ഭരണപക്ഷ ബഹളം ആരംഭിച്ചു. വസ്തുതകൾ പറയുമ്പോൾ കുരയ്ക്കുന്നതെന്തെന്ന ഷംസുദീന്റെ പരാമർശവും പ്രതിഷേധത്തിനിടയാക്കി. ഇതോടെ ഷംസുദ്ദീൻ പരാമർശം പിൻവലിച്ചു. അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷം ബഹളം വെച്ചപ്പോൾ ആയിരുന്നു ഷംസുദ്ദീന്റെ വിവാദ പരാമർശം. ഷംസുദ്ദീന്റെ വിവാദ പരാമർശം രേഖകളിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. മലബാറിൽ അരലക്ഷത്തോളം വിദ്യാർഥികൾക്ക് തുടർ പഠനത്തിന് സീറ്റില്ലെന്ന് ഷംസുദ്ദീൻ പറഞ്ഞു. മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കണം.

തെക്കൻ ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നൽകണമെന്ന് പറയില്ല. എട്ട് കൊല്ലത്തിനിടയിൽ 1000 ബാർ നൽകി, പക്ഷെ കുട്ടികൾക്ക് പഠിക്കാൻ സീറ്റ് നൽകിയില്ല. വെബ്സൈറ്റിലെ കണക്കുകളല്ല മന്ത്രി പറയുന്നത്. ഒരു എ പ്ലസ് പോലുമില്ലാത്ത കുട്ടിക്ക് പത്തനംതിട്ടയിൽ സയൻസ് സീറ്റ് ലഭിക്കും. പാർട്ടി ഗ്രാമങ്ങളിൽ പോലും അടപടലം പോയിട്ടും സിപിഐഎം പഠിക്കുന്നില്ലെ. ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ കണ്ണ് തുറക്കുമ്പോൾ ഒന്നും കാണില്ലെന്നും പ്രതിപക്ഷം പരിഹസിച്ചു.

ന്യൂനപക്ഷങ്ങൾക്ക് ഇപ്പോഴും അത്താണി ഇടതുപക്ഷം തന്നെയെന്ന് വി ശിവൻകുട്ടി തിരിച്ചടിച്ചു. തോൽവി നിങ്ങൾക്കും ഉണ്ടായിട്ടില്ലേ എന്ന് ശിവൻകുട്ടി ചോദിച്ചു. വീടിനടുത്ത് സീറ്റ് കിട്ടണമെന്ന് പറഞ്ഞാൽ ഷംസുദ്ദീൻ മന്ത്രിയായാലും നടക്കില്ല. ന്യൂനപക്ഷങ്ങൾക്ക് അത്താണിയായ ഏക പാർട്ടി ഇടതുപക്ഷമാണ്. തൃശ്ശൂരിൽ നിങ്ങൾക്ക് ഒരു ലക്ഷത്തോളം കുറഞ്ഞിട്ടില്ലേ. കോൺഗ്രസിനാണ് അവിടെ കുറഞ്ഞത്, ഇടതുപക്ഷത്തിനല്ല. ഒന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ തന്നെ സമരം ആരംഭിച്ചു. മൂന്ന് ഘട്ട അലോട്ട്മെന്റ് കഴിഞ്ഞാൽ അല്ലേ സീറ്റ് കിട്ടിയോ ഇല്ലയോ എന്ന് അറിയുള്ളു എന്ന് മന്ത്രി ചോദിച്ചു.

പൊന്നാനിയിലെ കുട്ടിക്ക് നിലമ്പൂരിൽ അഡ്മിഷൻ കിട്ടിയാൽ പോകാൻ പറ്റുമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചടിച്ചു. സർക്കാറിന് തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചു. പൊതു വിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം കുറയുന്നു. സർക്കാർ വെബ്സൈറ്റിലെ കണക്കുമായി മന്ത്രി പറഞ്ഞ കണക്കുകൾ പൊരുത്തപ്പെടുന്നില്ല. സർക്കാരിന്റെ ആദ്യ പത്ത് പ്രയോറിറ്റിയിൽ വിദ്യാഭ്യാസ മേഖലയില്ല. താലൂക്കിൽ യൂണിറ്റായി സീറ്റുകളുടെ കാര്യം കാണണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com