'ജനം തോൽപ്പിച്ചവരെ വീണ്ടും കുത്തിയിട്ട് എന്ത് കാര്യം'; മുഖ്യമന്ത്രിയെ ഇനി ആക്രമിക്കേണ്ടെന്ന് സിപിഐ

തെറ്റ് ചെയ്ത സമയത്ത് തിരുത്താൻ ശ്രമം നടത്തിയിരുന്നെങ്കിൽ സി പി ഐക്ക് പിന്തുണ കിട്ടുമായിരുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ജനം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് നേതാക്കൾക്ക് മനസിലാകുന്നില്ലെന്നും വിമർശനം
'ജനം തോൽപ്പിച്ചവരെ വീണ്ടും കുത്തിയിട്ട് എന്ത് കാര്യം'; മുഖ്യമന്ത്രിയെ ഇനി ആക്രമിക്കേണ്ടെന്ന് സിപിഐ

തിരുവനന്തപുരം: ജനം തോൽപ്പിച്ച് കഴിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഇനി ആക്രമിക്കുന്നതിൽ അർത്ഥമില്ലെന്ന് സി പി ഐ യോഗത്തിൽ വിമർശനം. തെറ്റ് ചെയ്ത സമയത്ത് തിരുത്താൻ ശ്രമം നടത്തിയിരുന്നെങ്കിൽ സി പി ഐക്ക് പിന്തുണ കിട്ടുമായിരുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ജനം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് നേതാക്കൾക്ക് മനസിലാകുന്നില്ലെന്നും വിമർശനം ഉയർന്നു.

തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ടുളള ചർച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉയർന്നത്. സർക്കാരിനും അതിൻെറ തലവനായ മുഖ്യമന്ത്രിക്കും എതിരെ ഉണ്ടായ വികാരമാണ് തിരഞ്ഞെടുപ്പ് ഫലം. എന്നാൽ ഇനിയും പിണറായിയെ ആക്രമിക്കാൻ പോയിട്ട് അ‍ർത്ഥമില്ല. ജനമാണ് പിണറായിയേയും ഇടത് മുന്നണിയേയും തോൽപ്പിച്ചത്. ജനം തോൽപ്പിച്ചവരുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നത് അർത്ഥമില്ലാത്ത കാര്യമാണെന്നും വിമർശകർ പരിഹസിച്ചു. പിണറായി തെറ്റ് ചെയ്ത സമയത്ത് തിരുത്താൻ ശ്രമം നടത്തിയിരുന്നെങ്കിൽ സി പി ഐക്ക് കേരളത്തിലെ ഇടതുപക്ഷ അനുകൂലികളുടെ പിന്തുണ കിട്ടുമായിരുന്നു. സി പി ഐ എം അണികളുടെയും പിന്തുണ സി പി ഐക്ക് ലഭിക്കുമായിരുന്നു. അങ്ങനെയെങ്കിൽ പിണറായി തിരുത്തുകയും ചെയ്തേനെ. തിരഞ്ഞെടുപ്പ് ഫലവും വ്യത്യസ്തമായേനെ എന്നാണ് എക്സിക്യൂട്ടീവിൽ ഉയർന്ന വികാരം.

ഇ പി ജയരാജൻ - ജാവദേക്കർ കൂടിക്കാഴ്ചയും ഫലത്തെ സ്വാധീനിച്ചതായി വിമർശനം ഉണ്ടായി. പോളിങ്ങ് ശതമാനം കുറയുന്നതിനും അത് കാരണമായി. ജനം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് നേതാക്കൾക്ക് മനസിലാകുന്നില്ല. ഒന്നുകിൽ മനസിലാകുന്നില്ല, അല്ലെങ്കിൽ നേതാക്കൾ സമർത്ഥമായി കളളം പറയുകയാണെന്നും ആക്ഷേപമുയർന്നു. ഫലം വിശദമായി അവലോകനം ചെയ്യാൻ ജില്ലാ ഘടകങ്ങളോട് നിർദ്ദേശിച്ചു. ഇതിന് ശേഷം 26ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് വിശദമായ വിലയിരുത്തൽ നടത്തും.

ഒരു വിഭാഗത്തിൻെറ എതിർപ്പ് മറികടന്നാണ് പി പി സുനീറിനെ രാജ്യസഭാംഗമാക്കിയത്. സുനീറിന് ബദലായി ദേശിയ എക്സിക്യൂട്ടിവ് അംഗം കെ പ്രകാശ് ബാബുവിൻെറ പേര് നിർദേശിക്കപ്പെട്ടു. മുല്ലക്കര രത്നാകരനാണ് പ്രകാശ് ബാബുവിൻെറ പേര് നി‍ർദ്ദേശിച്ചത്. അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ പിന്താങ്ങി. മന്ത്രി ജി ആർ അനിലും പിന്തുണച്ചു. സുനീറിന് തുണയായത് ന്യൂനപക്ഷ പരിഗണനയാണ്. കാനം ജീവിച്ചിരുന്ന കാലത്ത് തന്നെ സുനീറിനെ രാജ്യസഭയിലേക്ക് അയക്കാൻ ആലോചിച്ചിരുന്നതായും നേതൃത്വം യോഗത്തിൽ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com