രാജ്യസഭാ സീറ്റ് തർക്കം; സിപിഐഎം സിപിഐ ഉഭയക്ഷി ചർച്ച ഇന്ന്

രാജ്യസഭാ സീറ്റ് തർക്കം; സിപിഐഎം സിപിഐ ഉഭയക്ഷി ചർച്ച ഇന്ന്

തിങ്കളാഴ്ച ചേരുന്ന എൽഡിഎഫ് യോഗത്തിന് മുൻപ് പ്രശ്നം പരിഹരിക്കാനാണ് സിപിഐഎമ്മിന്റെ നീക്കം

തിരുവനന്തപുരം: എൽഡിഎഫിലെ രാജ്യസഭാ സീറ്റ് തർക്കത്തിൽ സിപിഐഎം സിപിഐ ഉഭയക്ഷി ചർച്ച ഇന്ന് നടക്കും. രാവിലെ 9.30ന് എകെജി സെന്ററിലാണ് സിപിഐഎം സിപിഐ ഉഭയകക്ഷി ചർച്ച നടക്കുക. എം വി ഗോവിന്ദനും ബിനോയ് വിശ്വവും ചർച്ചയിൽ പങ്കെടുക്കും. ഇന്നലെ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രശ്നപരിഹാരത്തിനായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ചുമതലപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ചേരുന്ന എൽഡിഎഫ് യോഗത്തിന് മുൻപ് പ്രശ്നം പരിഹരിക്കാനാണ് സിപിഐഎമ്മിന്റെ നീക്കം.

സിപിഐയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയുമായും ചർച്ച നടത്തും. സിപിഐക്ക് രാജ്യസഭാ സീറ്റ് നൽകുകയും കേരള കോൺഗ്രസ് എമ്മിന് മറ്റു പദവികൾ നൽകി അനുനയിപ്പിക്കുകയും ചെയ്യുന്നതാണ് പരിഗണനയിൽ. രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് പരാജയപ്പെട്ടതോടെ കേരള കോൺഗ്രസ് എമ്മിന് പാർലമെന്റിൽ പ്രാതിനിധ്യം ഇല്ലാതായി. ഈ പശ്ചാത്തലത്തിൽ രാജ്യസഭാ സീറ്റ് അനുവദിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.

രാജ്യസഭാ സീറ്റ് വിഭജനത്തിലെ അന്തിമ തീരുമാനത്തിനായി വരുന്ന തിങ്കളാഴ്ച എൽഡിഎഫ് യോഗം ചേരും. എൽഡിഎഫ് യോഗത്തിനു മുൻപ് പരിഹാര ഫോർമുല രൂപീകരിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും പുറമേ എൻസിപി ആർജെഡി കക്ഷികളും രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കെ രാധാകൃഷ്ണൻ ഒഴിയുന്ന മന്ത്രിസ്ഥാനം വേണമെന്നാണ് ആർജെഡിയുടെ പുതിയ ആവശ്യം. എൽഡിഎഫിന് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളിൽ ഒന്ന് സിപിഐഎം ഏറ്റെടുക്കും. ഈ സീറ്റിലേക്കുള്ള സ്ഥാനാർഥിയെ തിങ്കളാഴ്ച തീരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിക്കും.

രാജ്യസഭാ സീറ്റ് തർക്കം; സിപിഐഎം സിപിഐ ഉഭയക്ഷി ചർച്ച ഇന്ന്
അങ്കമാലിയില്‍ വീടിന് തീപിടിച്ചു; നാല് പേര്‍ക്ക് ദാരുണാന്ത്യം
logo
Reporter Live
www.reporterlive.com