തിരുവനന്തപുരം: എക്സിറ്റ് പോളിൽ വിശ്വസിക്കുന്നില്ലെന്നും സർവേ നടത്തിയവർക്ക് ഭ്രാന്താണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സിപിഐഎം പാർട്ടി വിലയിരുത്തൽ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനം. അതു തന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ആ വിലയിരുത്തലിൽ മാറ്റമില്ല. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്തും തൃശൂരും ഉൾപ്പെടെ ഒരു മണ്ഡലത്തിലും ബിജെപിക്ക് വിജയ സാധ്യതയില്ല.
'എല്ലാ എക്സിറ്റ് പോളുകളും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് പറയുന്നു. മൂന്ന് സീറ്റ് വരെ നേടുമെന്ന് പറയുന്നവരുണ്ട്. സംസ്ഥാനത്തെ ബിജെപി നേതാക്കൾ പോലും നടക്കുമെന്ന് കരുതാത്ത കാര്യമാണ് ഇത്. അതിൽ തന്നെ പുറത്ത് വന്ന എക്സിറ്റ് പോളുകൾ എത്രമാത്രം പക്ഷാപാതകരമാണെന്ന് വ്യക്തമാണ്, ബാക്കി എല്ലാം മെയ് നാലിന് കാണാം' എംവി ഗോവിന്ദൻ പറഞ്ഞു.