'കെഎസ്‍യുവിന്റെ പൈതൃകവും സംസ്കാരവും ബലി കൊടുക്കരുത്'; തമ്മിൽതല്ലിനിടെ ഓർമ്മപ്പെടുത്തി കെസി വേണുഗോപാൽ

'കെഎസ്‍യുവിന്റെ പൈതൃകവും സംസ്കാരവും ബലി കൊടുക്കുന്നത് പ്രസ്ഥാനത്തോട് ചെയ്യുന്ന അനീതി'യാണെന്ന് കെസി വേണുഗോപാല്‍
'കെഎസ്‍യുവിന്റെ പൈതൃകവും സംസ്കാരവും ബലി കൊടുക്കരുത്'; തമ്മിൽതല്ലിനിടെ ഓർമ്മപ്പെടുത്തി കെസി വേണുഗോപാൽ

തിരുവനന്തപുരം: കെഎസ്‍യുവിലെ തമ്മിൽത്തല്ലിനിടയിൽ പ്രവർത്തകർക്ക് ഓർമപ്പെടുത്തലുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംഘടനയുടെ പൈതൃകം ഓർമിപ്പിച്ചാണ് കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. 'കെഎസ്‍യുവിന്റെ പൈതൃകവും സംസ്കാരവും ബലി കൊടുക്കുന്നത് പ്രസ്ഥാനത്തോട് ചെയ്യുന്ന അനീതി'യാണെന്ന് കെ സി വേണുഗോപാൽ കുറിച്ചു. 'ചരിത്രവും യാഥാർഥ്യവും ഓർമ്മകളിലും സിരകളിലും ഉൾക്കൊള്ളണം' എന്നും സമൂഹത്തിന് മാതൃകയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്‍യു സ്ഥാപകദിനവുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് ഓർമപ്പെടുത്തൽ.

'പ്രതിസന്ധിയുടെ കാലത്ത് പോലും പ്രത്യാശയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് കെഎസ്‍യു അന്നും ഇന്നും എന്നും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞുനിന്നത്, നിൽക്കുന്നത്. ആ ചരിത്രവും യാഥാർഥ്യവും ഓർമകളിലും സിരകളിലും ഉൾക്കൊണ്ടാവണം ഓരോ പ്രവർത്തകനും കെഎസ്‍യുവിന്റെ ദീപശിഖാങ്കിത നീല പതാക കൈകളിലും ഹൃദയത്തിലുമേൽക്കാൻ'; കെ സി വേണു​ഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

നെയ്യാര്‍ ഡാമില്‍ നടന്ന മേഖലാ ക്യാമ്പിൽ കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. വാക്ക് തര്‍ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്‍ഷത്തിന് കാരണം. രണ്ട് ദിവസമായി നടന്ന ക്യാമ്പിന്റെ സമാപനത്തിന് തൊട്ടുമുമ്പാണ് രാത്രി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേതാക്കള്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. മെയ് 25നായിരുന്നു സംഭവം. സംഭവത്തില്‍ കെഎസ്‌യു നേതൃത്വത്തിന് വീഴ്ചയെന്ന് പിന്നാലെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു. കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെഎസ്‌യു ഭാവി പരിപാടികളില്‍ കെപിസിസിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഐതിഹാസികമായ ഒട്ടേറെ സമര മുന്നേറ്റങ്ങളുടെ നീണ്ട ചരിത്രമുണ്ട് കേരളാ വിദ്യാർഥി യൂണിയൻ എന്ന കെ.എസ്.യുവിന്. ഒരണ സമരമെന്ന ചരിത്രപോരാട്ടത്തിൽ നിന്ന് തുടങ്ങുന്നു കെ.എസ്.യുവിന്റെ അവകാശപോരാട്ടങ്ങളുടെ യാത്ര. ഇന്ന് കെ.എസ്.യുവിന്റെ അറുപത്തിയേഴാമത് സ്ഥാപക ദിനമാണ്.

ഇപ്പോഴും ഞാൻ വളർന്നുവരുന്ന തലമുറയോട് പറയാറുണ്ട്, അടിമുടി കെ.എസ്.യുക്കാരനാണ് ഞാനെന്ന്. ഇന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറിയായി നിൽക്കുമ്പോൾ പോലും വ്യക്തിപരമായി എന്നെ സഹായിക്കുന്നത് ആ പ്രസ്ഥാനം കേരളത്തിലുടനീളം നടത്തിയ പോരാട്ടങ്ങൾ ഇന്നുമെന്നെ ഹരം പിടിപ്പിക്കുന്നതുകൊണ്ടാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുന്നതുകൊണ്ടാണ്. ചരിത്രത്തിൽ ആദ്യമായി ഒരു ജനവിരുദ്ധ ഭരണകൂടത്തെ താഴെയിറക്കിയ ഏക വിദ്യാർഥി പ്രസ്ഥാനവും മറ്റൊന്നല്ല.

1989- ൽ ഞാൻ കെ.എസ്.യു പ്രസിഡന്റ്‌ ആയിരിക്കെയാണ് കെ.എസ്.യുവിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠപുസ്തക സമരം നടക്കുന്നത്. ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത സെക്രട്ടറിയേറ്റ് മാർച്ചിനിടെ ലാത്തിച്ചാർജുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പതിവുപോലെ നന്ദാവനം പൊലീസ് ക്യാംപിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. അവിടെവെച്ച് നായനാരുടെ പൊലീസ് നടത്തിയ ക്രൂരമർദനത്തിൽ കൊടിക്കുന്നിൽ സുരേഷും ബാബുപ്രസാദും ഷാനിമോളും ചെമ്പഴന്തി അനിലും സുജയുമടക്കം ഒട്ടേറെ നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു.

എന്റെ രക്തത്തിൽ കുതിർന്ന ഷർട്ടുമായാണ് അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന എ.കെ ആന്റണി പത്രസമ്മേളനത്തിനെത്തിയത്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പതനം കുറിച്ചിട്ടാണ് നന്ദാവനത്തിന്റെ അലയടങ്ങിയത്. ഇങ്ങനെ പ്രതിസന്ധിയുടെ കാലത്ത് പോലും പ്രത്യാശയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് കെ.എസ്.യു അന്നും ഇന്നും എന്നും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞുനിന്നത്, നിൽക്കുന്നത്.

ആ ചരിത്രവും യാഥാർഥ്യവും ഓർമകളിലും സിരകളിലും ഉൾക്കൊണ്ടാവണം ഓരോ പ്രവർത്തകനും കെ.എസ്.യുവിന്റെ ദീപശിഖാങ്കിത നീല പതാക കൈകളിലും ഹൃദയത്തിലുമേൽക്കാൻ. അപരവിദ്വേഷത്തിനോ അരാഷ്ട്രീയതയ്ക്കോ അരാജകത്വത്തിനോ സ്ഥാനമില്ലാത്ത കലാലയ സംസ്കാരം കെട്ടിപ്പടുക്കലാവണം ലക്ഷ്യം. അതിനിടയിൽ സമൂഹത്തിന് മാതൃകയാകാൻ കഴിയുന്ന നിലയിലേക്ക് വളരണം. കെ.എസ്.യുവിന്റെ പൈതൃകവും സംസ്കാരവും ബലി കൊടുക്കുന്നത് സമാനതകളില്ലാത്ത നേട്ടങ്ങൾ ഈ നാടിന് നൽകിയ പ്രസ്ഥാനത്തോട് ചെയ്യുന്ന അനീതിയാണ്. ഈ പ്രസ്ഥാനത്തെ ചങ്കിൽ ചേർത്തവർക്ക് അതിന് കഴിയില്ല. 67 വർഷത്തിനിടയിൽ സംഘടനാ പ്രവർത്തനത്തിനിടയിൽ രക്തസാക്ഷികളായവർ, വിട്ടുപിരിഞ്ഞവർ, മുറിപ്പാടുകളുമായി ഇന്നും ഈ സംഘടനയെ ഹൃദയത്തോട് ചേർത്തുനിർത്തുന്നവർ. അങ്ങനെ ഒരുപാടൊരുപാട് പേരുണ്ട്. അവരുടേതാണ് ഈ പ്രസ്ഥാനം.

ഏവർക്കും ഹൃദയത്തിൽ നിന്ന് അഭിവാദനങ്ങൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com