പൊലീസ് ചെയ്യേണ്ട പണി ചെയ്യണം; വടകരയില്‍ സര്‍വകക്ഷിയോഗം വിളിക്കുന്നതില്‍ അഭിപ്രായം പറയാതെ ഷാഫി

കേവലം ഒരു സൈബര്‍ ആക്രമണമല്ല വടകരയില്‍ നടന്നത്. നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച വ്യാജ പ്രചാരണത്തിന്റെ സൃഷ്ടാവ് ആരാണെന്ന് അറിയണ്ടേ?
പൊലീസ് ചെയ്യേണ്ട പണി  ചെയ്യണം; വടകരയില്‍ സര്‍വകക്ഷിയോഗം വിളിക്കുന്നതില്‍ അഭിപ്രായം പറയാതെ ഷാഫി

വടകര: വടകരയില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തില്‍ അഭിപ്രായം പറയാതെ ഷാഫി പറമ്പില്‍ എംഎല്‍എ. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചാല്‍ പങ്കെടുക്കണമോയെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിക്കും. വ്യാജസ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് ഉടന്‍ നടപടിയെടുക്കണം. ഒരു നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടന്നു. പക്ഷെ അത് വിലപ്പോയില്ലെന്നും ഷാഫി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. പക്ഷെ നിയമപരമായി എടുക്കേണ്ട നടപടികള്‍ പൊലീസ് എടുക്കണം. നാടിന്റെ സമാധാനം കെടുത്താന്‍ നടത്തിയ ശ്രമമാണ്. ജനങ്ങളുടെ വിധിയെഴുത്ത് നാലാം തീയതി വരുമല്ലോ. പൊലീസ് ചെയ്യേണ്ട പണി പൊലീസ് ചെയ്യണം. സര്‍വ്വകക്ഷി യോഗത്തില്‍ യുഡിഎഫ് നേതൃത്വം മറുപടി നല്‍കും. യാഥാര്‍ത്ഥ്യം പുറത്ത് വരണം.' ഷാഫി പറമ്പില്‍ പറഞ്ഞു.

കേവലം ഒരു സൈബര്‍ ആക്രമണമല്ല വടകരയില്‍ നടന്നത്. നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച വ്യാജ പ്രചാരണത്തിന്റെ സൃഷ്ടാവ് ആരാണെന്ന് അറിയണ്ടേ. പൊലീസ് കള്ളകളി അവസാനിപ്പിക്കണം. ജനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. പക്ഷെ ജനം ഭിന്നിച്ചിട്ടില്ല. ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ എല്‍ഡിഎഫ് അല്ലെന്ന് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ പ്രതികരിച്ചു. യുഡിഎഫ് ഇത്തരത്തിലുള്ള എന്തെല്ലാം പ്രചാരണങ്ങള്‍ നടത്തി. ജനങ്ങള്‍ അതെല്ലാം വിശ്വസിക്കുമോ?. അങ്ങനെ വിശ്വാസത്തിലെടുത്താന്‍ എന്താ ചെയ്യുക?. താന്‍ നിരവധി തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ആ സമയത്തൊന്നും ഇങ്ങനെ വ്യക്തിപരമായി, വൃത്തികെട്ട അധിക്ഷേപം നേരിട്ടിട്ടില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com