മേയര്‍-ഡ്രൈവര്‍ തര്‍ക്കം: യദുവിനെ കമ്മീഷണര്‍ ഓഫീസിലെത്തിച്ചു, ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും

മെമ്മറി കാര്‍ഡ് നഷ്ടമായ കേസില്‍ കണ്ടക്ടറെയും സ്റ്റേഷന്‍ മാസ്റ്ററെയും രാവിലെ മുതല്‍ ചോദ്യം ചെയ്യുകയാണ്
മേയര്‍-ഡ്രൈവര്‍ തര്‍ക്കം: യദുവിനെ കമ്മീഷണര്‍ ഓഫീസിലെത്തിച്ചു, ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായ സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചു. മെമ്മറി കാര്‍ഡ് നഷ്ടമായ കേസില്‍ കണ്ടക്ടറെയും സ്റ്റേഷന്‍ മാസ്റ്ററെയും രാവിലെ മുതല്‍ ചോദ്യം ചെയ്യുകയാണ്. ഇതിനിടെയാണ് പൊലീസ് സംഘം യദുവിനെ കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിച്ചത്. മൂന്ന് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും.

ചോദ്യം ചെയ്തശേഷം കണ്ടക്ടറെയും സ്റ്റേഷന്‍ മാസ്റ്ററെയും വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. മെമ്മറി കാര്‍ഡ് കാണാതായതില്‍ തനിക്ക് പങ്കില്ലെന്നാണ് കണ്ടക്ടറുടെ മൊഴി. കണ്ടക്ടര്‍ സിസിടി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതിനാലായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ സിസിടിവിയില്‍ നോക്കുക മാത്രമാണ് ചെയ്തതെന്നാണ് കണ്ടക്ടറുടെ മൊഴി.

കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെയും കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്. കേസില്‍ നിര്‍ണായകമായ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിലാണ് പൊലീസ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. മേയര്‍ക്കും എംഎല്‍എക്കുമെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്.

യദുവിന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെയാണ് എഫ്ഐആറിലുമുണ്ടായിരുന്നത്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നായിരുന്നു യദുവിന്റെ ആരോപണം സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും അസഭ്യവാക്കുകളുപയോഗിച്ചതായും എഫ്ഐആറിലുണ്ട്. കോടതിയില്‍ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ അങ്ങനെ തന്നെ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ബസ്സിലെ സിസി ടിവിയുടെ മെമ്മറി കാര്‍ഡ് കിട്ടിയാല്‍ ഇക്കാര്യത്തില്‍ പൊലീസിന് കൂടുതല്‍ വ്യക്തത വരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com