വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം

സത്യം പറയുന്നവരെ കാഫിറാക്കുന്നതിനെതിരെയാണ് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധമെന്ന് സംഘാടകര്‍
വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം

വടകര: വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം. പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം പങ്കെടുക്കും. സത്യം പറയുന്നവരെ കാഫിറാക്കുന്നതിനെതിരെയാണ് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധമെന്ന് സംഘാടകര്‍ അറിയിച്ചു. വര്‍ഗീയതയെ വടകര അതിജീവിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ കഴിഞ്ഞദിവസം ജനകീയ സംഗമം സംഘടിപ്പിക്കുകയും ഷാഫി പറമ്പിലിനെ രാഷ്ട്രീയ വിഷമെന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇടതുമുന്നണി ജനകീയ പ്രതിരോധ പരിപാടി സംഘടിപ്പിക്കുന്നത്. തുടര്‍ച്ചയായി പരിപാടി സംഘടിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ് സിപിഐഎം. ഇതിനെ പ്രതിരോധിക്കാന്‍ യുഡിഎഫിന്റെ നേതൃത്വത്തിലും ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. സിപിഐഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്നു പൊട്ടിത്തെറിച്ചെന്നും ഉറവിടം അന്വേഷിച്ചാല്‍ പാനൂര്‍ ബോംബിന്റെ അവസ്ഥയുണ്ടാകുമെന്നും സിപിഐഎമ്മിന് ടി സിദ്ദിഖ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലൂടെ മറുപടി നല്‍കിയിരുന്നു.

സൈബര്‍ ബോംബിന്റെ ഉറവിടം സിപിഐഎം ആയതിനാലാണ് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കത്തതെന്നാണ് യുഡിഎഫിന്റെ പ്രചാരണം. മുറിവുണക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണങ്ങള്‍ വീണ്ടും പരിശോധിക്കപ്പെടുന്നത് വടകരയെ കൂടുതല്‍ മുറിവേല്‍പ്പിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. സൈബര്‍ ബോംബ് സിപിഐഎമ്മിന്റെ കൈയ്യില്‍ നിന്നും പൊട്ടിത്തെറിച്ചെന്നും യുഡിഎഫ് തിരിച്ചടിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും ഇരുമുന്നണികളും ആരോപണ, പ്രത്യാരോപണങ്ങളാല്‍ വടകര മണ്ഡലത്തില്‍ സജീവമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com