ലാവ്‌ലിന്‍ കേസ്; പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെയുള്ള അപ്പീലിൽ ബുധനാഴ്ച അന്തിമവാദം

33ാമത് തവണയാണ് സിബിഐയുടെ അപ്പീല്‍ സുപ്രീം കോടതി ലിസ്റ്റ് ചെയ്യുന്നത്
ലാവ്‌ലിന്‍ കേസ്; പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെയുള്ള അപ്പീലിൽ ബുധനാഴ്ച അന്തിമവാദം

ന്യൂഡൽഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. അന്തിമ വാദം കേള്‍ക്കാനാണ് ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്നത്. 33ാമത് തവണയാണ് സിബിഐയുടെ അപ്പീല്‍ സുപ്രീം കോടതി ലിസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച അടുത്തടുത്ത രണ്ട് ദിവസങ്ങളിൽ കോടതി സിബിഐയുടെ ഹർജി ലിസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസം മുഴുവൻ വാദം കേൾക്കണമെന്ന ആവശ്യമാണ് സിബിഐ ഉന്നയിച്ചിരിക്കുന്നത്. മറ്റ് കേസുകളിലെ വാദം നീണ്ടതോടെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സിബിഐയുടെ ഹർജി കോടതി പരിഗണിക്കാതിരുന്നത്.

2018 മുതല്‍ ഇത് 33ാം തവണയാണ് അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായുള്ള കരാര്‍ വഴി 86.25 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐയുടെ വാദം. എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ഏഴ് പേരെയാണ് 2013 നവംബറില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഒഴിവാക്കിയത്. ഈ വിധി ശരി വെച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

നേരത്തെ ലാവ്‌ലിന്‍ കേസില്‍, അന്ന് വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ്ജ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ വിചാരണ കൂടാതെ തന്നെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഈ വിധി പിന്നീട് ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ കേസില്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.

വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഇളവ് തേടിയുള്ള ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com