അരുണാചലില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാളെ കേരളത്തില്‍ എത്തിക്കും

മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.
അരുണാചലില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാളെ കേരളത്തില്‍ എത്തിക്കും

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മൂന്നുപേരുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൂവരുടെയും മൃതദേഹങ്ങള്‍ നാളെ കേരളത്തില്‍ എത്തിക്കും. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

അതേസമയം മരിച്ച മൂവരും കടുത്ത അന്ധവിശ്വാസികളായിരുന്നുവെന്നും നവീനാണ് ഇത്തരം കാര്യങ്ങളിലേക്ക് മറ്റുള്ളവരെ നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. ഇതുസംബന്ധിച്ച ചില ചിത്രങ്ങള്‍ നവീന്‍ ആര്യയ്ക്ക് അയച്ചുനല്‍കിയിരുന്നതായും പൊലീസ് പറയുന്നു. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ദേവിയെയും ആര്യയെയും വിശ്വസിപ്പിച്ചിരുന്നു. ആര്യയ്ക്ക് മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ നവീന്‍ അയച്ചുകൊടുത്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അഞ്ചുപേര്‍ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്പി കെനി ബാഗ്രാ പറഞ്ഞു. ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29) എന്നിവരാണ് മരിച്ചത്. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിവരം പുറത്ത് വരുന്നത്. മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ആര്യയുടെ വിവാഹം അടുത്ത മാസം ഏഴാം തീയതി നടക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹനിശ്ചയം. ആര്യ അധികമാരോടും അടുക്കാത്ത പ്രകൃതക്കാരിയായിരുന്നു. സ്‌കൂളില്‍ നിന്ന് ടൂര്‍ പോകുന്നുവെന്നു പറഞ്ഞാണ് ആര്യ മാര്‍ച്ച് 27ന് വീട്ടില്‍നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അരുണാചലില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാളെ കേരളത്തില്‍ എത്തിക്കും
'ആര്യയ്ക്ക് രക്തത്തുള്ളികളുടെ ചിത്രങ്ങള്‍ നവീന്‍ അയച്ചുകൊടുത്തിരുന്നു'; മൂവരും കടുത്ത അന്ധവിശ്വാസികൾ

സ്വകാര്യ സ്‌കൂളിലെ ഫ്രഞ്ച് അധ്യാപികയായിരുന്നു ആര്യ. സുഹൃത്തായ ദേവിയ്ക്കും ഭര്‍ത്താവ് നവീനും ഒപ്പമാണ് ആര്യ ഉള്ളതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായാണ് കണ്ടെത്തിയത്. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. അതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചിരുന്നില്ല. മാര്‍ച്ച് 17-നാണ് നവീനും ഭാര്യയും മീനടത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയത്. 13 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ പഠന കാലത്ത് പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ആയുര്‍വേദ റിസോര്‍ട്ടില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി മീനടത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ആയുര്‍വേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീന്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലേക്ക് തിരിഞ്ഞിരുന്നു. ദേവി ജര്‍മ്മന്‍ ഭാഷ അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നെന്നും കുടുംബം പറഞ്ഞു. ദേവിയും ആര്യയും ഒരേ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com