സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില് മുന്നറിയിപ്പ്

കടലാക്രമണം ശക്തമായതോടെ ആശങ്കയിലും ഭീതിയിലുമാണ് പ്രദേശവാസികൾ

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ അതിശക്തമായ കടൽക്ഷോഭം ഉണ്ടായി. തിരുവനന്തപുരം പൂവ്വാർ മുതൽ പൂന്തുറ വരെയുള്ള ഭാഗത്താണ് ശക്തമായ കടലാക്രമണം ഉണ്ടായത്. പൊഴിയൂരിൽ കടലാക്രമണത്തിൽ മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളും നശിച്ചു. റോഡുകൾ തകർന്നു. തീരത്തെ വീടുകളില് വെള്ളം കയറുകയും ചെയ്തു. പൂവാർ അടിമലത്തുറ ഭാഗം വരെയാണ് കടൽ കേറ്റമുണ്ടായത്.

കോവളത്തും ശക്തമായ തിരയടിയുണ്ടായി. റോഡിലേക്കും കടകളിലേക്കും വെള്ളം കയറി. കോവളം ബീച്ചിലേക്ക് പ്രവേശനം നിരോധിച്ചു. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ ശക്തമായ വേലിയേറ്റം ഉണ്ടാകുന്നതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുമ്പയിൽ 100 മീറ്ററോളം തിരമാല അടിച്ചു കയറുകയും ചെയ്തു. ചേർത്തല പള്ളിപ്പുറം മേഖലകളിൽ കടലാക്രമണം ശക്തമാണ്. വേലിയേറ്റമാണ് കടലാക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.

ഇന്ന് ഉച്ചയോടെയാണ് കടലാക്രമണം തുടങ്ങിയത്. പൂന്തുറയില് വള്ളങ്ങൾ കൂട്ടിയിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായി തിരയടിച്ച് വള്ളങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. അഞ്ചുതെങ്ങ്, വർക്കല മേഖലകളിൽ ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്.

കൊല്ലത്ത് അതിശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെട്ടത്. വർക്കല മുതൽ കൊല്ലത്തിൻ്റെ അങ്ങേ തീരം വരെയാണ് അപ്രതീക്ഷിതമായ കടൽ ക്ഷോഭം ഉണ്ടായത്. കാലാവസ്ഥയിലെ മാറ്റമാണ് കടൽ ക്ഷോഭത്തിന് കാരണം എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. നിലവിൽ ജാഗ്രത നിർദേശങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. വലിയ തോതിലുള്ള ഭീതിയിലും ആശങ്കയിലുമാണ് നാട്ടുകാർ. സാധനങ്ങളെല്ലാം കരയ്ക്ക് കയറ്റിവെച്ചിരിക്കുകയാണ്. നാളെ മുതൽ കടലിൽ പോകാൻ പറ്റില്ലെന്നും പ്രദേശത്തെ മത്സ്യത്തൊഴിലാളി പ്രതികരിച്ചു. ഇന്നലെ രാത്രി മുതലാണ് കടൽക്ഷോഭം ഉണ്ടാകാൻ തുടങ്ങിയത്.

കോൺഗ്രസ് 1745 കോടി രൂപ കൂടി നികുതിയായി നൽകണം; ആദായനികുതി വകുപ്പിൻ്റെ പുതിയ നോട്ടീസ്

ആലപ്പുഴയിൽ വിവിധ സ്ഥലങ്ങളിൽ രൂക്ഷമായ കടൽ ആക്രമണമാണ് അനുഭവപ്പെട്ടത്. ആറാട്ടുപുഴ, തൃക്കുന്നപുരം തീരങ്ങൾ, അമ്പവപ്പുഴ, പുറക്കാട്, വളഞ്ഞവഴി തുടങ്ങിയ മേഖലകളിലും കടലാക്രമണം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വളഞ്ഞവഴിയിൽ കടലാക്രമണം ശക്തമായതോടെ പത്ത് വീടുകളാണ് തകർന്ന് വീഴുമെന്ന ഭീഷണി നേരിടുന്നത്. തീരദേശവാസികൾ കടുത്ത ആശങ്കയിലാണ്.

dot image
To advertise here,contact us
dot image