'ഏകത്വമോ ഏകാധിപത്യമോ'; കത്തോലിക്കാ സഭയുടെ മുഖപത്രത്തിൽ കേന്ദ്രസർക്കാറിന് വിമർശനം

'സിഎഎ ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെ അപകടത്തിലാക്കുന്നു'
'ഏകത്വമോ ഏകാധിപത്യമോ'; കത്തോലിക്കാ സഭയുടെ മുഖപത്രത്തിൽ കേന്ദ്രസർക്കാറിന് വിമർശനം

കോട്ടയം: കത്തോലിക്ക സഭയുടെ മുഖപത്രത്തിൽ കേന്ദ്രസർക്കാറിന് രൂക്ഷ വിമർശനം. ഏകീകൃത സിവിൽ കോഡ് വിഷയത്തിലാണ് കേന്ദ്രത്തെ വിമർശിച്ച് സത്യദീപം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. സിഎഎ ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെ അപകടത്തിലാക്കുന്നു എന്നാണ് മുഖപ്രസംഗത്തിലെ വിമർശനം. 'ഏകത്വമോ ഏകാധിപത്യമോ' എന്ന തലക്കെട്ടിൽ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിലാണ് കത്തോലിക്കാ സഭയുടെ മുഖപത്രമായ സത്യദീപം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്. ഏക വ്യക്തി നിയമ ബിൽ ഉത്തരാഖണ്ഡ് നിയമസഭ ഈയിടെ പാസാക്കി രാഷ്ട്രപതി അന്തിമാംഗീകാരം നൽകിയതോടെ ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള രാജ്യത്തിൻ്റെ ഭയാശങ്കകൾ യാഥാർത്ഥ്യമാകുന്നു എന്ന് ഉറപ്പായി.

നേരത്തേ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കേണ്ടതിൻ്റെ ഭരണഘടനാ ബാധ്യതയെക്കുറിച്ച് വാചാലനായ പ്രധാനമന്ത്രി രാജ്യത്തിൻ്റെ വ്യത്യസ്തതയെ റദ്ദ് ചെയ്തു കൊണ്ടാണ് സംസാരിച്ചത്. മതാധിഷ്ഠിത ദേശീയത ഏറെ പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന ദേശരാഷ്ട്ര സംവിധാനത്തിൽ ഭൂരി പക്ഷത്തിൻ്റെ നിയമവുമായി ന്യൂനപക്ഷ നിയമം സന്ധി ചെയ്യണമെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്ന ഏകീകൃത സിവില്‍ കോഡ് യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ അന്തസ്സത്തയെ തന്നെ അപകടത്തിലാക്കുകയാണ് എന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

ഇത് ഭാരതത്തിൻ്റെ നാനാത്വത്തെ ഇല്ലാതാക്കും. ദൂരവ്യാപക പ്രഹരശേഷിയുള്ള നിയമമാണിത്. പലപ്പോഴായി പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഇത് മുസ്ലീം വിരുദ്ധ നീക്കം മാത്രമല്ലെന്ന് ഇതിന്റെ പ്രയോഗവൈപുല്യം നമ്മെ ബോധ്യപ്പെടുത്തും. ഒരു ഭാഷ, ഒരു മതം ഒരു തിരഞ്ഞെടുപ്പ് എന്നീ ഏകീകരണ വഴിയിലേക്ക് ഏകവ്യക്തിനിയമം എന്ന പുതിയ അസംബന്ധം കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഫെഡറല്‍ സ്വഭാവ സവിശേഷതയാര്‍ന്ന രാഷ്ട്രശരീരത്തെയാണ് ഒരുപോലെയാക്കാന്‍ വികലമാക്കുന്നത് എന്ന രൂക്ഷ വിമർശനത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com