തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഇരിക്കുന്ന ഫോട്ടോ വ്യാജമായി നിർമ്മിച്ചെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ ഭാര്യ നൽകിയ പരാതിയിൽ ഡിസിസി അംഗത്തിനെതിരെ കേസ്. തിരുവനന്തപുരം ഡിസിസി അംഗം തോമസ് ഡിക്രൂസിനെതിരെ വളപ്പട്ടണം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. രാജീവ് ചന്ദ്രശേഖരനോടൊപ്പമുള്ള പി കെ ഇന്ദിരയുടെ ചിത്രം വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിച്ചതിനാണ് കേസ്. തോമസ് ഡിക്രൂസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാനനഷ്ടത്തിനും വ്യാജരേഖ നിർമ്മാണത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
രാജീവ് ചന്ദ്രശേഖറിനൊപ്പം മറ്റൊരു സ്ത്രീ ഇരിക്കുന്ന ഫോട്ടോയിൽ തന്റെ ഭാര്യയുടെ തലസ്ഥാപിച്ചു പ്രചരിപ്പിച്ചതിന് പിന്നിൽ വി ഡി സതീശനാണെന്ന് ഇ പി ജയരാജൻ ആരോപിച്ചിരുന്നു. നിരാമയയുമായി ബന്ധമില്ലെന്ന് രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടി വിയോട് പറഞ്ഞിട്ടുണ്ട്. അത് എല്ലാവരും ഒന്ന് കേട്ട് നോക്കുന്നത് നല്ലതാണെന്നും ഇപി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ വക്കാലത്ത് എടുക്കേണ്ട കാര്യം തനിക്കില്ലെന്നും ഇ പി വ്യക്തമാക്കിയിരുന്നു.