കല്പ്പറ്റ: വയനാട് പടമലയില് ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര് മഗ്നയ്ക്ക് പുറമെ പ്രദേശത്ത് മറ്റൊരു കാട്ടാന കൂടി ഉണ്ടെന്ന് നാട്ടുകാര്. കാല്പ്പാടുകള് പരിശോധിച്ചാണ് നാട്ടുകാര് ഈ നിഗമനത്തിലെത്തിയത്. ചേലൂര് വനമേഖലയില് കാപ്പിത്തോട്ടത്തിന് സമീപമുള്ള കാട്ടാനയുടെ ദൃശ്യങ്ങള് റിപ്പോര്ട്ടര് ടിവി ക്യാമറയില് പതിഞ്ഞിട്ടുണ്ട്. എന്നാല് ഇത് ബേലൂർ മഗ്ന തന്നെയാണോ എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ബേലൂര് മഗ്ന മണ്ണുണ്ടിയില് തന്നെയുണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. സിഗ്നല് ലഭിച്ചെന്ന് അധികൃതര് വ്യക്തമാക്കി. ദൗത്യ സംഘം ഉള്ക്കാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡിഎഫ്ഒ ഷജ്ന മണ്ണുണ്ടിയില് എത്തിയിട്ടുണ്ട്. ദൗത്യത്തിനായി രണ്ട് കുംകിയാനകളെയാണ് പ്രദേശത്ത് എത്തിച്ചിരിക്കുന്നത്. കോന്നി സുരേന്ദ്രനും ഭാരതുമാണ് ബാവലിയില് എത്തിച്ച കുംകിയാനകള്.
ചേലൂര് കാപ്പിത്തോട്ടം മേഖലയില് രാത്രിയോടെയാണ് മോഴയാന എത്തിയത്. ആര്ആര്ടി വിഭാഗം ആനയെ അകലമിട്ട് നിരീക്ഷിക്കുകയാണ്. ആനയെ പിടികൂടിയാല് മുത്തങ്ങ ക്യാമ്പിലേക്കാകും മാറ്റുക. കാട്ടാനയെ പിടികൂടുന്നതിനായുള്ള ദൗത്യം എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് നേരത്തെ പറഞ്ഞിരുന്നു. .
പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല് അജിയാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തില് മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്ണാടകയില് നിന്ന് പിടികൂടി റേഡിയോ കോളര് ഘടിപ്പിച്ച് കാട്ടില് തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില് തകര്ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.