'മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഉന്നതതല സമതിക്ക് രൂപം നൽകണം'; നിർദ്ദേശവുമായി ഹൈക്കോടതി

മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ സ്പെഷ്യൽ റവന്യു ഓഫീസിലെ തഹസിൽദാർക്ക് വാഹനവും ആവശ്യത്തിന് ജീവനക്കാരേയും അനുവദിക്കാനും കോടതി നിർദേശം
'മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഉന്നതതല സമതിക്ക് രൂപം നൽകണം'; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഉന്നതതല സമതിക്ക് രൂപം നൽകണമെന്ന് ഹൈക്കോടതി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ലാൻഡ് റവന്യു കമ്മീഷണറും ദുരന്ത നിവാരണ കമ്മീഷണറും അംഗങ്ങളായ ഉന്നതതല സമിതി രൂപീകരിക്കാനാണ് നിർദ്ദേശം. മൂന്നാർ ഒഴിപ്പിക്കൽ കാര്യത്തിൽ ആത്മാർഥതയില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിമർശിച്ചു. മൂന്നാർ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് അടക്കമുള്ള സംഘടനകൾ നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കൈയേറ്റം ഒഴിപ്പിക്കലടക്കമുള്ള നടപടികളുടെ മേൽനോട്ടത്തിനായി കോടതിയിൽ നൽകിയ ഉറപ്പുകൾ സർക്കാർ പാലിക്കുന്നില്ലെന്ന് അമിക്കസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പലപ്പോഴായി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൾ നടപ്പാക്കുന്നതിൽ പോലും വീഴ്ചയുണ്ടായതായി കോടതി കുറ്റപ്പെടുത്തി. ഇടുക്കിയിലെ ഭൂമി കൈയേറ്റവും വ്യാജ രേഖയും സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ല. ആവശ്യമായ ഉദ്യോഗസ്ഥരെ പോലും ഇതിനായി നിയോഗിച്ചിട്ടില്ല. ഇപ്പോഴും സർക്കാർ സമയം ചോദിക്കുകയാണ്. 1964ൽ ഭൂപതിവ് ചട്ടം കൊണ്ടുവന്നപ്പോൾ ഉദ്ദേശം പൊതുതാൽപര്യമായിരുന്നു. എന്നാൽ, 1971ൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ കൈയേറ്റക്കാർക്കും ഭൂമി പതിച്ചു നൽകുന്ന സാഹചര്യമുണ്ടായെന്നും കോടതി വിമർശിച്ചു.

മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ സ്പെഷ്യൽ റവന്യു ഓഫീസിലെ തഹസിൽദാർക്ക് വാഹനവും ആവശ്യത്തിന് ജീവനക്കാരേയും അനുവദിക്കാനും കോടതി നിർദേശിച്ചു. ചട്ട ഭേദഗതിയുടെ നിയമസാധുത പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നൽകാനും അഡ്വക്കേറ്റ് ജനറൽ ഹാജരാകാനും നിർദ്ദേശമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com