'വിശദ അന്വേഷണം വേണം, പരിമിതിയുണ്ട്'; വ്യാജ തിരിച്ചറിയൽകാർഡ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്

വിശദ അന്വേഷണം അനിവാര്യമാണെന്നും പൊലീസിന് പരിമിതിയുണ്ടെന്ന് വ്യക്തമാക്കി അന്വേഷണ സംഘം
'വിശദ അന്വേഷണം വേണം, പരിമിതിയുണ്ട്'; വ്യാജ തിരിച്ചറിയൽകാർഡ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്കെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം എഡിജിപിക്ക് റിപ്പോർട്ട് നൽകി. സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയിട്ടുണ്ട്. വിശദ അന്വേഷണം അനിവാര്യമാണെന്നും പൊലീസിന് പരിമിതിയുണ്ടെന്നും അന്വേഷണ സംഘം റിപ്പോ‍ർട്ടിൽ വ്യക്തമാക്കി.

അന്വേഷണം ഏകോപിപ്പിക്കാൻ പരിമിതിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ പുറത്ത് കൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയാണ്.

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിൽ സം‌സ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഗൗരവമുള്ള കുറ്റകൃത്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചതില്‍ അന്വേഷണം നടത്താന്‍ പൊലീസിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ II നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കേസെടുത്തിട്ടുണ്ട്.

ഐപിസി 465, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 465 വ്യാജരേഖ ചമച്ചതിന് രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഐപിസി 468 വഞ്ചനയ്ക്കായി വ്യാജ രേഖ ചമച്ചതിന് ഏഴ് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. ഐപിസി 471 ഒരു വ്യാജരേഖ യഥാര്‍ത്ഥമായി ഉപയോഗിച്ചുവെന്ന കുറ്റമാണ്.

'വിശദ അന്വേഷണം വേണം, പരിമിതിയുണ്ട്'; വ്യാജ തിരിച്ചറിയൽകാർഡ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം; പരാതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോ​ഗിച്ചുവെന്ന ആരോപണം വന്നത്. വിവിധ ജില്ലകളില്‍ നിന്നായി നിരവധി പരാതിയാണ് ഉയര്‍ന്നത്. അതിനിടെ തിരഞ്ഞെടുപ്പില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു. മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിനായി മാത്രം ഈടാക്കിയ 2 കോടി 42 ലക്ഷം രൂപ സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന ആരോപണം യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷബാസ് വടേരിയാണ് ഉയര്‍ത്തിയത്. സ്ഥാനാര്‍ത്ഥി നോമിനേഷന്‍ ഫീസ് ഇനത്തില്‍ 64 ലക്ഷം രൂപ ഈടാക്കിയതായും ആരോപണമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com