'മന്ത്രിസ്ഥാനത്തിന് ചേർന്ന പദപ്രയോഗമല്ല സജി ചെറിയാൻ നടത്തിയത്'; മോൻസ് ജോസഫ്

ക്രൈസ്തവ സഭയുടെ മതമേലധ്യക്ഷന്മാർ മതേതരത്വം ഉയർത്തിപ്പിടിക്കുന്നവരാണ്
'മന്ത്രിസ്ഥാനത്തിന് ചേർന്ന പദപ്രയോഗമല്ല സജി ചെറിയാൻ നടത്തിയത്'; മോൻസ് ജോസഫ്

കോട്ടയം: മന്ത്രിസ്ഥാനത്തിന് ചേർന്ന പദപ്രയോഗം അല്ല സജി ചെറിയാൻ നടത്തിയതെന്ന വിമർശനവുമായി മോൻസ് ജോസഫ് രംഗത്ത്. ക്രൈസ്തവ സഭയുടെ മതമേലധ്യക്ഷന്മാർ മതേതരത്വം ഉയർത്തിപ്പിടിക്കുന്നവരാണെന്നും മോൻസ് ജോസഫ് പ്രതികരിച്ചു.

സജി ചെറിയാൻ്റെ പ്രതികരണം നിർഭാഗ്യകരമാണെന്നും പ്രസ്താവന മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്നുവെന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ സജി ചെറിയാൻ തയ്യാറാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് അടിയന്തരയോഗം ചേർന്ന് മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം അറിയിക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

സാംസ്കാരിക വകുപ്പ് മന്ത്രി സംസ്കാരമില്ലാതെ പെരുമാറിയത് കേരള സമൂഹം പൊറുക്കില്ല. കേരള ജനത ഒറ്റക്കെട്ടായി ഇതിനെതിരെ നിലപാട് എടുക്കും. നവകേരള സദസ്സിൽ പിതാക്കന്മാർ പങ്കെടുത്തപ്പോൾ പ്രതിപക്ഷം പ്രതികരിച്ചില്ല. സമനില തെറ്റിയത് പോലെയുള്ള പ്രസ്താവനയാണ് സജി ചെറിയാൻ നടത്തിയത്. മുഖ്യമന്ത്രി അപമാനിച്ചിട്ട് പോലും ജോസ് വിഭാഗം ഒന്നും പറഞ്ഞിട്ടില്ല. ഈ വിഷയത്തിൽ ജോസ് വിഭാഗം പ്രതികരിക്കാൻ ബാധ്യസ്ഥരാണ്. ഇത് തിരുത്തിക്കാനുള്ള നിലപാട് അവർ എടുക്കേണ്ടതാണ്. ഈ വിഷയത്തിൽ നിന്നും മാറി നിൽക്കാൻ അവർക്ക് സാധിക്കില്ല.

സജി ചെറിയാന്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപത്രം മുഖപ്രസംഗവുമായി രംഗത്ത് വന്നിരുന്നു. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയുന്ന മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയടക്കം അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കി. മന്ത്രി സജി ചെറിയാനും കെ ടി ജലീല്‍ എംഎല്‍എയും ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാര്‍ക്കുമെതിരെ നടത്തിയ പ്രതികരണങ്ങള്‍ ജീര്‍ണ്ണതയുടെ സംസ്‌കാരം പേറുന്നവര്‍ക്കു ഭൂഷണമായിരിക്കാം. എന്നാല്‍ അവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയ്ക്ക് ചേര്‍ന്നതല്ലെന്നും മുഖ്യപ്രസംഗം ഓര്‍മ്മിപ്പിച്ചിരുന്നു. രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം എന്ന തലക്കെട്ടിലാണ് മുഖ്യപ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.

നേരത്തെ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസിയും രംഗത്ത് വിന്നിരുന്നു. വിമർശിക്കുമ്പോൾ മന്ത്രി ഔന്നത്യം കാണിക്കണമായിരുന്നുവെന്നായിരുന്നുവെന്നാണ് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ പ്രതിനിധികൾക്കെതിരെ സജി ചെറിയാൻ നടത്തിയ പരാമർശത്തിന് പിന്നാലെയായിരുന്നു കെസിബിസിയുടെ വിമർശനം. സജി ചെറിയാന്റെ വാക്കുകൾക്ക് ഔന്നത്യമില്ലെന്നും പ്രത്യേക നിഘണ്ടുവിൽ നിന്ന് വാക്കുകള്‍ എടുത്താണ് മന്ത്രി സംസാരിക്കുന്നതെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി റിപ്പോർട്ട്റിനോടായിരുന്നു പ്രതികരിച്ചത്. മന്ത്രി സജി ചെറിയാന്റെ പരാമർശത്തിൽ ക്രൈസ്തവർക്ക് നീരസമുണ്ടെന്നും കെസിബിസി വക്താവ് പറഞ്ഞിരുന്നു.

ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം. ആലപ്പുഴ പുന്നപ്രയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമർശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com