'കെ സുധാകരൻ കോൺഗ്രസ് നേതാവോ അതോ ബിജെപി വക്താവോ?'; വിമർശിച്ച് മന്ത്രിമാർ

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി പി രാജീവ്, എം ബി രാജേഷ്, ആർ ബിന്ദു
'കെ സുധാകരൻ കോൺഗ്രസ് നേതാവോ അതോ ബിജെപി വക്താവോ?'; വിമർശിച്ച് മന്ത്രിമാർ

കൊല്ലം: സെനറ്റിലെയും സിന്‍ഡിക്കേറ്റിലെയും നിയമനത്തില്‍ സംഘപരിവാര്‍ അനുകൂലികളെ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നില്ലെന്ന നിലപാടില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാർ. സുധാകരൻ ബിജെപിയുടെ വക്താവാണോ കോൺഗ്രസ് നേതാവാണോ എന്ന് സംശയം തോന്നിപോകുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കമൽനാഥിനേക്കാളും തീവ്ര ഹിന്ദുത്വ നിലപാട് ഉള്ളവരായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മാറി. കേരളത്തിൽ ബിജെപി-കോൺഗ്രസ് സംഖ്യം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ കോഫി വിത്ത് അരുൺ പരിപാടിയിലാണ് പി രാജീവിന്റെ പ്രതികരണം.

വിദ്യാഭ്യാസ മേഖലയിൽ കടന്നുകയറാൻ ആസൂത്രിതമായി ആർഎസ്എസ് നീക്കം നടക്കുന്നുണ്ട്. എന്നാൽ ഇത് തിരിച്ചറിയുന്നില്ല. യുഡിഎഫിന്റെ കുറ്റവിചാരണ സദസ് പരാജയമാണെന്നും പി രാജീവ് പറഞ്ഞു. യൂത്ത് കോൺഗ്രസിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. യൂത്ത് കോൺഗ്രസിന് ഗവർണർ വിഷയത്തിൽ നിലപാടില്ല. വ്യാജ ഐഡി കാർഡ് ഉണ്ടാക്കാൻ മടിയില്ലാത്തവരാണവരെന്നും പി രാജീവ് കുറ്റപ്പെടുത്തി. കോൺഗ്രസ് ഇപ്പോഴാണ് ഇൻഡ്യ മുന്നണിയെക്കുറിച്ച് ചിന്തിച്ചത്. കേരളത്തിൽ കോൺഗ്രസ് ബിജെപിക്ക് ഒപ്പമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പിന്നെ എങ്ങനെ ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

കെ സുധാകരൻ കെപിസിസി പ്രസിഡന്റാണോ ബി ജെ പി പ്രസിഡന്റാണോ എന്ന് സംശയിക്കുന്നതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇങ്ങനെ പോയാൽ ബിജെപി പ്രസിഡന്റിന് പണിയില്ലാതെയാവും. കെ സുധാകരന്റെ പരാമർശത്തിൽ ഹൈക്കമാൻഡും പ്രതിപക്ഷ നേതാവും പ്രതികരിക്കണം. അദ്ദേഹത്തിന്റേത് ഔദ്യോഗിക നിലപാട് അല്ലെങ്കിൽ സുധാകരനെ പുറത്താക്കുമോ എന്നും എം ബി രാജേഷ് ചോദിച്ചു. ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി കോൺഗ്രസ് നേതാവ് തന്നെ ആവണം നിർബന്ധമില്ല. അതിനുള്ള സാധ്യത വിരളമാണെന്നും എം ബി രാജേഷ് പറഞ്ഞു. നവകേരള സദസ്സിലൂടെ കേന്ദ്ര ജനദ്രോഹ നയത്തെകുറിച്ച് പൊതുസമൂഹം തിരിച്ചറിഞ്ഞു. യുഡിഎഫ് എംപി ലോക്സഭയിൽ നോട്ടീസ് നൽകിയത് നവകേരള സദസ്സിന്റെ പ്രതിഫലനമാണ്. കടപരിധി വെട്ടിക്കുറച്ചതിൽ ഇളവ് അനുവദിക്കാൻ കേന്ദ്രം തയ്യാറായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കെ സുധാകരൻ കോൺഗ്രസ് നേതാവോ അതോ ബിജെപി വക്താവോ?'; വിമർശിച്ച് മന്ത്രിമാർ
'സംഘപരിവാര്‍ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം തന്റെ ശൈലിയല്ല'; നിലപാടില്‍ മലക്കം മറിഞ്ഞ് സുധാകരന്‍

കോൺഗ്രസ് ബിജെപിയുടെ ബി ടീം ആണെന്ന് മന്ത്രി ആർ ബിന്ദു പരിഹസിച്ചു. കെ സുധാകരൻ കൂടുവിട്ട് കൂടു മാറുന്നവരുടെ അപ്പോസ്തലനാണ്. നേരത്തെ തന്നെ ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കാണെന്നും ആർ ബിന്ദു കുറ്റപ്പെടുത്തി. ഗവർണറുമായുള്ള പ്രശ്നം പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞ മന്ത്രി സമാധാന അന്തരീക്ഷമുള്ള സംസ്ഥാനത്ത് ഗവർണർ അസ്ഥിരതയുണ്ടാക്കുകയാണെന്ന് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമോ എന്നാണ് ശ്രമം. ഇതിന് വേണ്ടിയാണ് തെരുവിൽ ഇറങ്ങി നടന്നത്. എന്നാൽ ഗവർണരുടെ ശ്രമം വിജയിച്ചില്ലെന്നും ആർ ബിന്ദു പറഞ്ഞു.

'കെ സുധാകരൻ കോൺഗ്രസ് നേതാവോ അതോ ബിജെപി വക്താവോ?'; വിമർശിച്ച് മന്ത്രിമാർ
തിരുവനന്തപുരത്ത് നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകൾ

നവകേരള സദസ്സിനിടയിലെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിലും ആർ ബിന്ദു പ്രതികരിച്ചു. സമാധാനപരമായി കരിങ്കൊടി കാണിച്ചാൽ പ്രശ്നമില്ല. മനപ്പൂർവ്വം പ്രശ്നമുണ്ടക്കാനാണ് യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരുടെ ശ്രമം. നേതൃത്വം മാളത്തിൽ ഒളിച്ചിരുന്ന് അണികളെ ആക്രമണം നടത്താൻ തെരുവിൽ ഇറക്കുകയാണ്. എങ്ങനെ സമരം നടത്തണമെന്ന് കെഎസ്‌യുവും യൂത്ത് കോൺഗ്രസും എസ്എഫ്ഐയെ കണ്ട് പഠിക്കണമെന്നും ആർ ബിന്ദു പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com