കൊച്ചി: കാനം രാജേന്ദ്രന്റെ വിയോഗം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാ നഷ്ടമെന്ന് സ്പീക്കർ എ എൻ ഷംസീർ. കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും എ എൻ ഷംസീർ പറഞ്ഞു.
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. രാവിലെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് പോകും. എയർ ആംബുലൻസിലാണ് തിരുവനന്തപുരത്ത് എത്തിക്കുക. ജഗതിയിലെ വീട്ടിലും പാർട്ടി ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. ഉച്ചയോടെ റോഡ് മാർഗം വിലാപ യാത്രയായി കോട്ടയത്ത് എത്തിക്കും.
സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷം വാഴൂരിലെ വീട്ടിൽ എത്തിക്കും. നാളെ രാവിലെ 11 മണിക്ക് ആണ് സംസ്കാര ചടങ്ങുകൾ. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് ഇന്നത്തെ നവകേരള സദസ്സ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. സംസ്കാര ചടങ്ങുകൾക്ക് ശേഷം നാളെ ഉച്ചയോടെ നവകേരള സദസ്സ് പുനരാരംഭിക്കും.