
തിരുവനന്തപുരം: കണ്ണൂർ, എംജി, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് പിന്നാലെ കേരള സർവകലാശാലയിലും കെ എസ് യു മുന്നേറ്റം. ഇത് ക്യാമ്പസ് ജോഡോ ഇഫക്ടെന്ന് കെ എസ് യുവിന്റെ പത്രക്കുറിപ്പ്. ക്യാമ്പസ് ജോഡോ, കേരളാ സർവകലാശാല തല ക്യാമ്പസ് ശില്പശാല സംഘടിപ്പിച്ച ശേഷമാണ് കെ.എസ്.യു കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്.എഫ്.ഐ യുടെ സമഗ്രാധിപത്യ കോട്ടകളെ തകർത്ത് കെ.എസ്.യു ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയതെന്നും, ഇത് സർക്കാരിനെതിരെയുള്ള വിദ്യാർത്ഥികളുടെ വിധിയെഴുത്താണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പത്രക്കുറിപ്പിലൂടെ പറയുന്നു.
കണ്ണൂർ, എംജി, കാലിക്കറ്റ് സർവ്വകലാശാലകളിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം കേരള സർവകലാശാലയിലും തുടർന്ന് കെ.എസ്.യു. തിരുവനന്തപുരം തോന്നയ്ക്കൽ എ.ജെ കോളേജ് തിരിച്ചുപിടിച്ചപ്പോൾ പെരിങ്ങമല ഇക്ബാൽ കോളേജിലും കിളിമാനൂർ ശ്രീ ശങ്കരാ കോളേജിലും, കെ.എസ്.യു സമ്പൂർണ്ണ വിജയം നേടി.
സർവകലാശാലക്ക് കീഴിൽ തിരഞ്ഞെടുപ്പ് നടന്ന തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജ് 24 വർഷങ്ങൾക്ക് ശേഷവും നെടുമങ്ങാട് ഗവൺമെൻ്റ് കോളേജ് 12 വർഷക്കാലത്തിനു ശേഷവും കെ എസ് യു തിരിച്ചുപിടിച്ചു. തിരുവനന്തപുരം ഗവ: ലോ കോളേജ്,അമ്പലപ്പുഴ ഗവ: കോളേജ്, ചേർത്തല സെൻ്റ് മൈക്കിൾസ് , കൊട്ടാരക്കര എസ്.ജി കോളേജ്, കായംകുളം എം എസ് എം കോളേജ്, മാവേലിക്കര ഐ ച്ച് ആർ ഡി, പാങ്ങോട് മന്നാനിയ കോളേജ്, ചെങ്ങന്നൂർ ഇരിമല്ലക്കര ശ്രീ അയ്യപ്പ കോളേജ്, കൊല്ലം കരിക്കോട് ടി കെ എം ആർട്സ് കോളേജ് എന്നിവിടങ്ങളിൽ കെ എസ് യു യൂണിയൻ നേടി. കൊട്ടിയം എൻ എസ് എസ് ലോ കോളേജ്, കൊല്ലം ഫാത്തിമ കോളേജ്, തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ്, മുളയറ ബി ജെ എം സിഎസ്ഐ കോളേജ്, എന്നിവിങ്ങളിൽ കെ എസ് യു മികച്ച വിജയം നേടി.