ജീവനൊടുക്കിയ കർഷകൻ കെ ജി പ്രസാദ് ആരോപണമുന്നയിച്ച ബാങ്കുകൾക്കെതിരെ പ്രതിഷേധവുമായി സിപിഐ
ആലപ്പുഴ: കുട്ടനാട് തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ ജി പ്രസാദ് ആരോപണം ഉന്നയിച്ച ബാങ്കുകൾക്കെതിരെ പ്രതിഷേധവുമായി സിപിഐ. പ്രസാദിന്റെ മരണത്തിൽ ബാങ്കുകൾക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വരും ദിവസങ്ങളിൽ ജില്ലയിലാകെ പ്രതിഷേധം ശക്തമാക്കാനാണ് സിപിഐ തീരുമാനം.
ആത്മഹത്യ കുറിപ്പിലും മറ്റും പ്രസാദ് സൂചിപ്പിച്ച കാര്യങ്ങളെ വിശ്വാസത്തിലെടുത്താണ് സമരവുമായി മുന്നോട്ട് പോകാനുള്ള സിപിഐ യുടെ തീരുമാനം. ബാങ്കുകൾ വായ്പ നിഷേധിച്ചതും സിബിൽ സ്കോർ മൂലം പ്രശ്നങ്ങൾ നേരിട്ടിരുന്നതായും ആത്മഹത്യകുറിപ്പിൽ കർഷകൻ കെ ജി പ്രസാദ് എഴുതിവെച്ചിരുന്നു. തകഴിയിലെ ഫെഡറൽ ബാങ്ക് ശാഖയ്ക്കു മുന്നിൽ തുടക്കമിട്ട സമരം വരും ദിവസങ്ങളിൽ ജില്ലയിലാകെ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പാർട്ടി.
കുട്ടനാട്ടിലെ ആറ് കേന്ദ്രങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കർഷക ആത്മഹത്യയെ തുടർന്ന് പാർട്ടി കൈയ്യാളുന്ന വകുപ്പുകൾക്കും മന്ത്രിമാർക്കുമെതിരെ ഉയർന്ന ആരോപണങ്ങള ശക്തമായി പ്രതിരോധിക്കുക കൂടിയാണ് ഇതിലൂടെ നേതൃത്വം ലക്ഷ്യമിടുന്നതെന്നും സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വ്യക്തമാക്കി.