
ഇടുക്കി: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി ക്രമക്കേട് നടന്നതായി പരാതി ഉയരുന്നു. ഇടുക്കിയിൽ ഇടത് സംഘടനാ പ്രവർത്തകർ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന് പരാതി നൽകിയിരിക്കുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ തൻവീർ ജബ്ബാർ.
തന്റെ പേരിൽ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി എന്നാണ് പരാതി. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ തൻവീർ വോട്ട് ചെയ്തിന്റെ രേഖകൾ പുറത്തുവന്നിരുന്നു.
അതേസമയം വ്യാജ വോട്ടുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം ആരോപണം കടുപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ഇടതു സംഘടന പ്രവർത്തകരുടെ കൂടുതൽ പേര് വിവരങ്ങൾ പുറത്തുവിട്ടു.
ഇതിനിടെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തേക്കും വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് നാമനിർദേശ പത്രിക സമർപ്പിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഇടുക്കി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഐഡി കാർഡ് വ്യാജമായി നിർമ്മിച്ച് മത്സരിക്കാൻ നോക്കിയെങ്കിലും പരാതി നൽകിയതിനാൽ പത്രിക അന്ന് തള്ളുകയായിരുന്നു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചു എന്നതിൻ്റെ തെളിവുകൾ റിപ്പോർട്ടറിന് ലഭിച്ചു. അഞ്ചുമാസം മുമ്പ് പരാതി കിട്ടിയിട്ടും സംഘടന ഒരു നടപടിയും എടുക്കാത്തതാണ് ആപ് ഉപയോഗിച്ചുള്ള വ്യാജ വോട്ടർ ഐഡി തെരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗിക്കാൻ കാരണമായതെന്ന് ആക്ഷേപമുണ്ട്.
യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ചത് ഫ്രാൻസിസ് ദേവസ്യ അറക്കപ്പറമ്പിൽ ആയിരുന്നു. ഫ്രാൻസിസ് ദേവസ്യക്ക് ഒരു അപരനും നാമനിർദേശ പത്രിക സമർപ്പിച്ചു. അപരന്റെ പേരിൽ ഒരക്ഷരം മാത്രം മാറ്റമാണ് ഉണ്ടായിരുന്നത്. ഫ്രാൻസിസ് ദേവസ്യ അറക്കപ്പറമ്പിലിന് പകരം ഫ്രാൻസിസ് ദേവസ്യ അരയപ്പറമ്പിൽ. ജില്ല മുഴുവൻ നോക്കിയെങ്കിലും യൂത്ത് കോൺഗ്രസ്സിൽ മൽസരിക്കാൻ പറ്റുന്ന പ്രായത്തിൽ ഈ പേരിൽ ആരെയും കണ്ടെത്താന് കഴിഞ്ഞില്ല. വ്യാജ നാമനിർദേശ പത്രികയില് സംശയം തോന്നിയ ഫ്രാൻസിസ് ദേവസ്യ അറക്കപ്പറമ്പിൽ തെളിവുകൾ സഹിതം പരാതി കൊടുത്തെങ്കിലും നടപടിയൊന്നും ഉണ്ടായില്ല എന്നാണ് ആക്ഷേപം.