
തിരുവനന്തപുരം: സിപിഐഎം ഓരോ ദിവസവും മുസ്ലിം ലീഗിനോട് പ്രണയാഭ്യർത്ഥനയുമായി നടക്കുകയാണെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു ദിവസം എ കെ ബാലൻ, എം വി ഗോവിന്ദൻ, ഒരു ദിവസം പിണറായി വിജയൻ എന്നിങ്ങനെ പ്രണയാഭ്യർത്ഥന നടത്തുകയാണ്. പ്രണയം മൂത്ത് സിപിഐഎം അറബിക്കടലിൽ ചാടി ആത്മഹത്യ ചെയ്യുമോ. ഇത്രയും നാണക്കേട് കാണിക്കേണ്ട കാര്യമുണ്ടോ. ജനപിന്തുണ ഉണ്ടെങ്കിൽ പിണറായി വിജയൻ ലീഗിന് പിന്നാലെ നടക്കുന്നതെന്തിനെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
യുഡിഎഫിൽ നിന്ന് പോകാൻ ലീഗ് മുട്ടി മുട്ടി നിൽക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വി ഡി സതീശന്റെയും കെ സുധാകരന്റെയും കണ്ണുള്ളതുകൊണ്ട് ലീഗ് ഇടക്ക് റൂമിൽ കയറും. കണ്ണ് തെറ്റിയാൽ ലീഗ് വടക്കിനി തുറന്നു പിണറായിയെ മാടി വിളിക്കുന്നുവെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
മോട്ടോർ വാഹന വകുപ്പ് അന്തർസംസ്ഥാന സർവീസ് നടത്തുന്ന റോബിൻ ബസ് പിടിച്ചെടുത്ത സംഭവത്തിലും കെ സുരേന്ദ്രൻ പ്രതികരിച്ചു. പിണറായി വിജയൻ്റെ ബസിനെക്കാൾ ജനപ്രീതി റോബിൻ ബസിനാണ്. റോബിൻ ബസിനെ സ്റ്റാലിനെ കൊണ്ട് പിടിപ്പിക്കുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.