
അടിമാലി: ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം സമൂഹമാധ്യമങ്ങളില് നടക്കുന്നതിനെതിരെ, പെന്ഷന് കിട്ടാതെ തെരുവില് ഭിക്ഷ യാചിച്ച മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര് സാക്ഷ്യപത്രം നല്കിയതോടെയാണ് ഹൈക്കോടതിയെ സമീപിക്കാനുളള തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള് തടയണമെന്നും കൃത്യമായി പെന്ഷന് നല്കാന് നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.
മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറിൽ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളിചാലിൽ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമായിരുന്നു ഉയര്ന്ന ആരോപണം. ഇത് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്സർലന്റിലാണെന്നും പ്രചരിച്ചിരുന്നു.
മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന പ്രചരണങ്ങള് തെറ്റെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയിരുന്നു. മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് സാക്ഷ്യപത്രത്തിൽ പറയുന്നു.
തനിക്കുണ്ടെന്ന് പറയുന്ന ഭൂമി എവിടെയാണെന്ന് വ്യക്തമാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും താൻ വില്ലേജ് ഓഫീസില് പോയി അന്വേഷിച്ചിട്ടും ഒരു തുണ്ടു ഭൂമി പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു. മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസർ ബിജു വ്യക്തമാക്കിയിരുന്നു.