
പൊന്നാനി: പൊന്നാനി തീരത്ത് കടൽഭിത്തിയുടെ നിർമ്മാണം ഉടൻ. പാലപ്പെട്ടി, വെളിയങ്കോട്, പൊന്നാനി എന്നിവിടങ്ങളിലായി 1084 മീറ്റർ നീളത്തിലാണ് കടൽഭിത്തി നിർമ്മിക്കുന്നത്. 10 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ ടെൻഡർ പൂർത്തിയായി. കടൽഭിത്തി ഇല്ലാത്തതിനാൽ പ്രയാസം നേരിടുന്ന പൊന്നാനി നിവാസികളുടെ ദുരവസ്ഥ റിപ്പോർട്ടർ ടിവി നേരത്തെ പുറത്ത് വിട്ടിരുന്നു.
പൊന്നാനി നഗരസഭയിലെ അലിയാർപള്ളി മുതൽ മരക്കടവ് വരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും കടലാക്രമണത്തിൽ തകർന്ന പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദ് ഖബര്സ്ഥാൻ ഭാഗത്ത് 250 മീറ്റർ നീളത്തിലുമാണ് കടൽഭിത്തി നിർമ്മിക്കുക. പൊന്നാനി അഴിമുഖത്തെ മണൽതിട്ട നീക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊന്നാനി ഹിളർപള്ളി ഭാഗത്തെ കടൽ ഭിത്തിയുടെ നിർമ്മാണം 70 ശതമാനത്തോളം പൂർത്തിയായി. പി നന്ദകുമാർ എംഎൽഎ ഉന്നയിച്ച സബ്മിഷന് നിയമസഭയിൽ മറുപടി പറയവെ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്.