ആശ്വാസം; ഇന്നലെ അയച്ച 11 പേരുടെയും നിപ പരിശോധനാഫലം നെഗറ്റീവ്

15 പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്
ആശ്വാസം; ഇന്നലെ അയച്ച 11 പേരുടെയും നിപ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട്: ഇന്നലെ പരിശോധനയ്ക്കയച്ച 11 പേരുടെയും നിപ പരിശോധനാഫലം നെഗറ്റീവ്. പൂനെ എന്‍ഐവിയില്‍ നിന്നുള്ള സ്രവ പരിശോധനാഫലമാണ് പുറത്തുവന്നത്. 15 പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇവരില്‍ രോഗലക്ഷണമുള്ളത് രണ്ട് പേര്‍ക്കാണ്. ഇന്ന് അയച്ചതില്‍ ഭൂരിഭാഗവും ആരോഗ്യപ്രവര്‍ത്തകരാണ്.

അതേസമയം നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ സര്‍വയലന്‍സിന്റെ ഭാഗമായി ഇന്ന് പുതുതായി 234 പേരെ ട്രെയിസ് ചെയ്തു. ആകെ 950 പേരാണ് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 213 പേരാണ് ഹൈ റിസ്സ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 4 പേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളത്. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ പോസ്റ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു.

കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ അനുവദിക്കില്ലെന്ന് അറിയിപ്പുണ്ട്. കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവെക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാന്‍ഡറെ മാത്രമായിരിക്കും അനുവദിക്കുക. കോഴിക്കോട്ടെ പൊതുപാര്‍ക്ക്, ബീച്ച് എന്നിവിടങ്ങളിലും പ്രവേശനമുണ്ടായിരിക്കില്ല. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. പൊതുപരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കും നടക്കുക. വവ്വാലുകളുടെയും പന്നികള്‍ ഉള്‍പ്പടെയുള്ള വന്യജീവികളുടെയും ജഡം ഒരു കാരണവശാലും സ്പര്‍ശിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.

നിപ കണ്ടെയിൻമെൻ്റ് സോണിൽ കേന്ദ്ര സംഘം സന്ദർശനം നടത്തുമ്പോൾ മാധ്യമപ്രവർത്തകരെയോ മറ്റ് പുറത്തുനിന്നുള്ള വ്യക്തികളേയോ അനുഗമിക്കുവാൻ അനുവദിക്കുന്നതല്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. നിപ ബാധ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്ന വിഷയമായതിനാൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സംഘം സന്ദർശനം നടത്തുക. കേന്ദ്ര സംഘം നൽകുന്ന വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് വഴി മാധ്യമങ്ങൾക്ക് നൽകുന്നതാണെന്നും ജില്ല കളക്ടർ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com