
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയിൽ കേരളത്തിന്റെ പ്രഥമ പരിഗണന കെ റെയിലിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈൻ പദ്ധതിക്ക് പകരമായി അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നാണ് മോൻസ് ജോസഫ് ചോദിച്ചത്. ഇ ശ്രീധരന്റെ പദ്ധതി അതേപടി അംഗീകരിക്കാനില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ശ്രീധരന്റെ നിർദേശങ്ങൾ പരിശോധിക്കാം, പക്ഷെ പ്രഥമ പരിഗണന കെ റെയിലിന് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തത് മൂലമാണ് കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയത്. പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കാനുള്ള ഒരു തീരുമാനവും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വന്ദേ ഭാരതത്തിന് ലഭിച്ച സ്വീകാര്യത ജനങ്ങൾ അതിവേഗ റെയിൽ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.