ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചന; അന്തസ്സുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് സുധാകരന്‍

വേട്ടയാടിയ വേദനയുമായാണ് ഉമ്മന്‍ചാണ്ടി പോയതെന്നും സുധാകരന്‍
ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചന; അന്തസ്സുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് സുധാകരന്‍

തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡന കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സര്‍ക്കാരിന് അന്തസ്സുണ്ടെങ്കില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു.

ഗൂഢാലോചന സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണം. ഗണേഷ്‌കുമാര്‍ ആണ് ഇത് നടത്തിയതെങ്കില്‍ അത് പുറത്തു കൊണ്ട് വരണം. വേട്ടയാടിയ വേദനയുമായാണ് ഉമ്മന്‍ചാണ്ടി പോയതെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പറയുന്നത്.

പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദദല്ലാള്‍ എന്നിവരുടെ കേസിലെ ഇടപെടലിനെക്കുറിച്ചും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഒരുക്കിയത് വിവാദ ദല്ലാളെന്ന മൊഴിയാണ് സിബിഐ ശേഖരിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ ഡ്രൈവറാണ് ഇത് സംബന്ധിച്ച് മൊഴിനല്‍കിയത്. കേസിലെ പ്രധാനസാക്ഷിയും സമാനമൊഴി നല്‍കിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ കിടക്കുമ്പോള്‍ ആദ്യമെഴുതിയ കത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിചേര്‍ത്ത് പലപ്പോഴായി എഴുതിയ നാല് കത്തുകളും സിബിഐ തെളിവായി കണ്ടെത്തിയിരുന്നു.

പരാതിക്കാരി മറ്റൊരു കേസില്‍ ജയിലില്‍ കഴിയവെ ആദ്യമെഴുതിയ കത്ത് ഗണേഷ് കുമാര്‍ സഹായിയെ ഉപയോഗിച്ച് കൈക്കലാക്കുകയായിരുന്നെന്ന് മനോജ് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് വിവാദ ദല്ലാളിന് രണ്ട് കത്തുകള്‍ കൈമാറിയതായും മനോജ് മൊഴിനല്‍കിയിട്ടുണ്ട്. പരാതിക്കാരിയെ കേസുമായി മുന്നോട്ടുപോകാന്‍ സഹായിച്ചതും പരാതിക്കാരിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിച്ചതും വിവാദ ദല്ലാളാണെന്നാണ് മൊഴികളിലുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com