റഷ്യയിലെ ഭീകരാക്രമണം; നാല് പ്രതികൾക്കെതിരെ കുറ്റംചുമത്തി; മൂന്ന് പ്രതികൾ കുറ്റം സമ്മതിച്ചു

താജിക്കിസ്ഥാന്‍ പൗരന്മാരായ നാല് പേരെയും മെയ് 22 വരെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്
റഷ്യയിലെ ഭീകരാക്രമണം; നാല് പ്രതികൾക്കെതിരെ കുറ്റംചുമത്തി; മൂന്ന് പ്രതികൾ കുറ്റം സമ്മതിച്ചു

മോസ്കോ: മോസ്‌കോയിലെ ഭീകരാക്രമണത്തില്‍ കുറ്റം ചുമത്തപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളില്‍ മൂന്ന് പേര്‍ കൂട്ടക്കൊലയില്‍ പങ്കുള്ളതായി സമ്മതിച്ചു. താജിക്കിസ്ഥാന്‍ പൗരന്മാരായ നാല് പേരെയും മെയ് 22 വരെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത നാല് പ്രതികളെയും സംഭവവുമായി ബന്ധമുള്ള മറ്റ് ഏഴ് പേരെയുമാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതില്‍ ദലേര്‍ദ്ജോണ്‍ മിര്‍സോയേവ് (32), സൈദക്രമി റച്ചബാലിസോഡ (30), മുഖമ്മദ്സോബിര്‍ ഫൈസോവ് (19), ഷംസിദിന്‍ ഫരീദുനി (25) എന്നിവര്‍ക്കെതിരെ മോസ്‌കോയിലെ ബസ്മാനി ജില്ലാ കോടതി ഔദ്യോഗികമായി കുറ്റം ചുമത്തി.

മിര്‍സോയേവ്, റച്ചബാലിസോഡ, ഫരീദുനി എന്നിവരാണ് കുറ്റം സമ്മതിച്ച മൂന്ന് പ്രതികള്‍. ആശുപത്രി ഗൗണ്‍ ധരിച്ച് വീല്‍ചെയറിലാണ് ഫൈസോവിനെ കോടതിമുറിയിലേക്ക് കൊണ്ടുവന്നത്. ഹിയറിങ് വേളയില്‍ ഡോക്ടര്‍മാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ചെവിയില്‍ മുറിവ് കെട്ടിവെച്ച നിലയിലാണ് റാച്ചബാലിസോഡ കോടതിമുറിയില്‍ എത്തിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യം ചെയ്യലിനിടെ നാലുപേരില്‍ ഒരാളുടെ ഒരു ചെവി മുറിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പീഡിപ്പിക്കപ്പെട്ടതായി റഷ്യന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടിയിലാണ് കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളുടെയും മുഖത്ത് ചതവുകള്‍ ദൃശ്യമാണ്.

റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന ചാനല്‍ വണ്‍ ടെലിവിഷന്‍ നാല് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. റഷ്യ-ബെലാറസ് അതിര്‍ത്തിയോട് ചേര്‍ന്ന ബ്രയാന്‍സ്‌ക് മേഖലയിലെ ഖത്സുന്‍ ഗ്രാമത്തിലാണ് പ്രതികളെ തടഞ്ഞതെന്ന് ചാനല്‍ വണ്‍ പറഞ്ഞതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതികളിലൊരാള്‍ പണത്തിന് വേണ്ടി താന്‍ ആളുകളെ വെടിവച്ചുവെന്ന് പറയുന്നുണ്ട്. അര ദശലക്ഷം റൂബിള്‍സ് വാഗ്ദാനം ചെയ്തതായും അതിന്റെ പകുതി പ്രതിഫലമായി ലഭിച്ചതായും മുറിഞ്ഞ ഇംഗ്ലീഷില്‍ ഇയാള്‍ പറയുന്നുണ്ട്. റഷ്യന്‍ ടെലിഗ്രാം ചാനലുകളില്‍ ചെവിയില്‍ നിന്നും രക്തസ്രാവമുള്ള ഒരാള്‍ കാട്ടില്‍ നിന്നും പുറത്തേയ്ക്ക് പോകുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു മനുഷ്യന്‍ കാട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കാണാവുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളതായി സ്‌കൈന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യന്‍ സ്റ്റേറ്റ് ടിവി എഡിറ്റര്‍ മാര്‍ഗരിറ്റ സിമോണിയന്‍ പ്രസിദ്ധീകരിച്ച മറ്റൊരു വീഡിയോയില്‍ അതേയാള്‍ മുട്ടുകുത്തി നിന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതും കാണാം.

20 വര്‍ഷത്തിനിടെ റഷ്യയില്‍ നടന്ന ഏറ്റവും ഭീകരമായ ആക്രമണമെന്ന് കരുതപ്പെടുന്ന ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന വെടിവെപ്പിന്റെ ഫോട്ടോയും ബോഡിക്യാം ദൃശ്യങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ശനിയാഴ്ച പുറത്തുവിട്ടിരുന്നു. മാർച്ച് 23ന് നടന്ന ഭീകരാക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകൾക്ക് ആക്രമണത്തിൽ പരിക്ക് പറ്റിയിരുന്നു.

റഷ്യ ദേശീയ ദുഃഖാചരണം നടത്തിയ ഞായറാഴ്ചയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. കുറ്റവാളികളെയും കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടവരെയും അത് നടപ്പിലാക്കിയവരേയും നീതിപരമായും അനിവാര്യമായും ശിക്ഷിക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com