

തെഹ്റാൻ: ഇറാനെതിരായ യുഎസ് - ഇസ്രയേൽ ആക്രമണത്തിൻ്റെ ഭാഗമായി വീണ്ടും ഹോർമൂസ് കടലിടുക്കിനുമേൽ നിർണായക നീക്കത്തിനൊരുങ്ങി ഇറാൻ. ഇറാൻ്റെ സംഘർഷബാധിത പ്രദേശമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ വിദേശ കപ്പലുകൾക്ക് ഇറാൻ 2 മില്യൺ ഡോളർ( ഏകദേശം 18 കോടി രൂപ) തുക ഇടാക്കുമെന്നാണ് റിപ്പോർട്ട്. ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാദ്ദീൻ ബോറോജെർഡിയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷേ ഈ വിഷയത്തിൽ ഇറാൻ്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
ഇറാൻ്റെ തന്ത്ര പ്രധാനമായ ജലപാതയായ ഹോർമൂസിലൂടെ കപ്പലുകൾ സുരക്ഷിതമായി കടന്നു പോകണമെങ്കിൽ 2 മില്യൺ ഡോളർ നൽകേണ്ടിവരുമെന്ന റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമൂസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ആഗോള വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെതിരെ ലോകരാജ്യങ്ങളെല്ലാം ആശങ്ക അറിയിച്ചിരുന്നു. ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇറാൻ്റെ ഈ പുതിയ നീക്കം.
യുദ്ധച്ചെലവുകൾ കണക്കിലെടുത്താണ് ഇറാൻ കപ്പലുകൾക്ക് നിശ്ചിത ചാർജ് ഈടാക്കുന്നതെന്നാണ് വിവരം. ലോകരാജ്യങ്ങളിലേക്കുള്ള അസംകൃത എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും ഹോർമൂസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. അതിനാൽ തന്ത്രപ്രധാനമായ കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുന്നത് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്ധന വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
അതേസമയം ട്രംപിൻ്റെ 48 മണിക്കൂർ ഭീഷണിക്ക് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഉപരോധത്തിൽ ശത്രുരാജ്യങ്ങൾക്കെതിരെ നിലപാട് അറിയിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. ശത്രു ബന്ധമുള്ള കപ്പലുകൾ ഒഴികെയുള്ള എല്ലാം ഹോർമൂസ് വഴി കടത്തിവിടുമെന്നാണ് ഇറാൻ അറിയിച്ചത്.
ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ഭാഗമായ ഇറാനിയൻ പ്രതിനിധി അലി മൗസവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗൾഫിലെ നാവികരെ സംരക്ഷിക്കുന്നതിനുമായി യുഎൻ ബോഡിയുമായി സഹകരിക്കാൻ തെഹ്‌റാൻ തയ്യാറാണെന്നും അദേഹം പറഞ്ഞു. ഇറാനെതിരായ ഇസ്രായേലിന്റെയും യുഎസിന്റെയും ആക്രമണങ്ങളാണ് ഹോർമൂസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങൾ കാരണമെന്നും ഇറാൻ പ്രതിനിധി വ്യക്തമാക്കിയിരുന്നു.
Content Highlights: Iran charging ships $2 million for passage through Strait of Hormuz: Report