വാഷിങ്ടണ്: ഗാസയിലെ യുദ്ധത്തില് പ്രതിഷേധിച്ച് യുഎസ് സൈനികൻ വാഷിങ്ടണിലെ ഇസ്രയേല് എംബസിക്ക് മുന്നില് തീകൊളുത്തി ആത്മഹത്യ ചെയ്തു. ടെക്സാസിലെ സാന് അന്റോണിയോ സ്വദേശിയായ ആരോണ് ബുഷ്നല് എന്ന വ്യക്തിയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച ഉച്ചയോടെ ഇയാൾ എംബസിക്ക് മുന്നിലെത്തുകയും പ്രതിഷേധം ലൈവ് സ്ട്രീം ചെയ്യുകയുമായിരുന്നു.
'പലസ്തീനെ സ്വതന്ത്രമാക്കൂ' എന്ന് പറഞ്ഞുകൊണ്ട് ആരോണ് സ്വയം തീ കൊളുത്തുകയായിരുന്നു. ഈ സമയവും വംശഹത്യയിൽ താൻ പങ്കാളിയാകില്ലെന്നും പലസ്തീനെ സ്വതന്ത്രമാക്കണമെന്നും ആരോൺ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ്, യുഎസ് സീക്രട്ട് സര്വീസ് തീയണച്ചു. തുടർന്ന് മാരകമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നതിന് അമേരിക്കയുടെ മേൽ അന്താരാഷ്ട്ര സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഗാസയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം അമേരിക്ക കഴിഞ്ഞയാഴ്ച വീറ്റോ ഉപയോഗിച്ച് തടഞ്ഞിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)