മോസ്കോ: മുൻ കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവിന്, യുക്രൈൻ യുദ്ധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതോടെ മാപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. 111 തവണ കുത്തിയാണ് വ്ലാദിസ്ലേവ് കന്യൂസ് തന്റെ മുൻ കാമുകിയായ വെറ പെഖ്തലേവയെ കൊലപ്പെടുത്തിയത്. കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കന്യൂസിനെ 17 വർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. എന്നാൽ ഒരു വർഷം പോലും തികയും മുമ്പ് കന്യൂസിനെ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉത്തരവ് പ്രകാരം ജയിലിൽ നിന്ന് മോചിപ്പിച്ചു. റഷ്യ - യുക്രൈൻ യുദ്ധത്തിൽ സൈനിക സേവനമനുഷ്ടിക്കാൻ തീരുമാനിച്ചതാണ് കന്യൂസിനെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ കാരണം.
താനുമായുള്ള ബന്ധം ഉപേക്ഷിച്ച വെറയെ ബലാത്സംഗം ചെയ്തും കുത്തിപ്പരിക്കേൽപ്പിച്ചും മൂന്നര മണിക്കൂർ പീഡിപ്പിച്ച കന്യൂസ് പിന്നീട് കേബിൾ വയറുകൊണ്ട് കഴുത്ത് വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വെറയുടെ കരച്ചിൽ കേട്ട് അയൽവീട്ടുകാർ ഏഴ് തവണ പൊലീസിനെ വിളിച്ചെങ്കിലും പൊലീസുകാർ ഫോണെടുത്തില്ല. പിന്നീട് വെറ കൊല്ലപ്പെട്ട കേസിൽ കന്യൂസ് പിടിയിലാകുകയും ഇയാളെ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിക്കുകയുമായിരുന്നു.
കന്യൂസ് ആയുധവും കൈയിൽ പിടിച്ച് സൈനിക വേഷത്തിൽ നിൽക്കുന്ന ചിത്രം വെറയുടെ മാതാവ് ഒക്സാനയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ മോചിതനായെന്ന് അറിയുന്നത്. മകളുടെ കൊലയാളി മോചിപ്പിക്കപ്പെട്ടതറിഞ്ഞ ആ മാതാവ്, തന്റെ മകൾ കുഴിമാടത്തിൽ കിടന്ന് വേദനിക്കുമെന്ന് പറഞ്ഞ് കരഞ്ഞു. തന്റെ ജീവിതവും പ്രതീക്ഷയും അസ്തമിച്ചുവെന്നും അവർ പറഞ്ഞു.
കന്യൂസിനെ ജയിലിൽ നിന്ന് മോചിപ്പിച്ചുകൊണ്ടുള്ള കത്ത് വനിതാവകാശ പ്രവർത്തക അല്യോണ പൊപോവ പങ്കുവച്ചിരുന്നു. ഏപ്രിലിൽ റഷ്യൻ പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമായാണ് ഇയാളെ മോചിപ്പിച്ചത്. തന്റെ മകളെ കൊലപ്പെടുത്തിയയാളെ വെറുതെ വിട്ട പുടിനെ ഒക്സാന കുറ്റപ്പെടുത്തി. ക്രൂരനായ കൊലപാതകിയെ എങ്ങനെയാണ് ആയുധമേൽപ്പിക്കുക? റഷ്യൻ പ്രതിരോധത്തിന്റെ മുൻ നിരയിലേക്ക് എന്തിന് അയാളെ പറഞ്ഞയച്ചു? അയാളൊരു മനുഷ്യനേ അല്ലെന്നും അവർ പറഞ്ഞു.