കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയ ഖര്‍ഗെ; തകര്‍ച്ചകളില്‍ നിന്നും ഉയര്‍ച്ചകളിലേക്ക് നയിച്ച പ്രസിഡന്റ്

80 വയസുള്ള നേതാവിന് എന്ത് മാറ്റമാണ് പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ കഴിയുകയെന്ന ചോദ്യത്തിന് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഖര്‍ഗെ മറുപടി നല്‍കിയിരിക്കുകയാണ്
കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയ ഖര്‍ഗെ; തകര്‍ച്ചകളില്‍ നിന്നും ഉയര്‍ച്ചകളിലേക്ക് നയിച്ച പ്രസിഡന്റ്
Summary

ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കൃത്യമായ പദ്ധതിയുണ്ടായിരുന്നു കോണ്‍ഗ്രസിന്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഇനി ഒന്നുമല്ല എന്ന് വിധിയെഴുതിയവര്‍ക്ക് മുന്നിലാണ് നൂറ് സീറ്റുകളുടെ വിജയക്കുതിപ്പുമായി ഇന്‍ഡ്യാ മുന്നണിയുടെ തലപ്പത്ത്, പ്രതിപക്ഷ നേതൃസ്ഥാനത്ത് കോണ്‍ഗ്രസ് ഇന്ന് നിവര്‍ന്നുനില്‍ക്കുന്നത്. ഈ വിജയത്തിന്റെ പിന്നില്‍ ഒരു 81 കാരന്‍ രാഷ്ട്രീയ നേതാവിന്റെ കരുത്തും നിശ്ചയദാര്‍ഡ്യവും തന്ത്രങ്ങളുമുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ കൂടി വിജയമാണിത്. ഖര്‍ഗെയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ പരിചയ സമ്പന്നതയും വിവിധ വിഭാഗങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്താനുള്ള കഴിവും ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായി മാറി.

ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയത്താണ് ഖര്‍ഗെ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. കമല്‍നാഥും അശോക് ഗെഹ്ലോട്ടും അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ വിസമ്മതിച്ചപ്പോഴാണ് ഖര്‍ഗെ എന്ന പേരിലേക്ക് ഗാന്ധി കുടുംബവും കോണ്‍ഗ്രസ് നേതൃത്വവും എത്തുന്നത്. താഴെ തട്ടില്‍ പ്രവര്‍ത്തിച്ചു കയറി വന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്ന ദളിതനായ നേതാവ് അധ്യക്ഷ പദത്തിലേറി. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.

സംഘടനാ സംവിധാനം എന്ന ഒന്നുണ്ടെന്നും, അതങ്ങനെ തന്നെ പോകണമെന്നുമുള്ള സന്ദേശം നല്‍കാന്‍ ഖര്‍ഗെയ്ക്ക് സാധിച്ചു. ഇതായിരുന്നു ഖര്‍ഗെ കോണ്‍ഗ്രസിലുണ്ടാക്കിയ ആദ്യ മാറ്റം. ഗാന്ധി കുടുംബവും ഖര്‍ഗെയുടെ തത്വങ്ങളെ പിന്തുടര്‍ന്നു

ഗാന്ധി കുടുംബത്തിന്റെ നൂല്‍പ്പാവ മാത്രമായിരിക്കും ഖര്‍ഗെയെന്ന് ചിലര്‍ വിധിയെഴുതി, എന്നാല്‍ രണ്ട് വര്‍ഷം കൊണ്ട് തന്നെ ഈ വിധികളെയെല്ലാം ഖര്‍ഗെ തന്റെ പ്രവര്‍ത്തനത്തിലൂടെ മാറ്റിയെഴുതി. അധ്യക്ഷ സ്ഥാനത്തേക്ക് ഇതിനേക്കാള്‍ മികച്ച ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല എന്ന തരത്തിലായിരുന്നു ഖര്‍ഗെയുടെ പ്രവര്‍ത്തനം. പാര്‍ട്ടിയെ ആശയപരമായി കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഖര്‍ഗെയ്ക്ക് കഴിഞ്ഞു.

മറ്റേത് പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായി അയഞ്ഞ സംഘടനാ സംവിധാനമായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. ആര്‍ക്കും എന്തും പുറത്തുപറയാന്‍ കഴിയുന്ന ജനാധിപത്യമാണ് കോണ്‍ഗ്രസിന്റെ സൗന്ദര്യമെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ മിനിമം സംഘടനാ ചട്ടക്കൂട് സ്വഭാവം ഇല്ലാതിരുന്നതിനാല്‍ തന്നെ, കഴിഞ്ഞ കാലങ്ങളില്‍ പിന്നില്‍ നിന്ന് കുതിച്ച് കയറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനൊരു പാര്‍ട്ടിയില്‍ സംഘടനാ സംവിധാനം എന്ന ഒന്നുണ്ടെന്നും, അതങ്ങനെ തന്നെ പോകണമെന്നുമുള്ള സന്ദേശം നല്‍കാന്‍ ഖര്‍ഗെയ്ക്ക് സാധിച്ചു. ഇതായിരുന്നു ഖര്‍ഗെ കോണ്‍ഗ്രസിലുണ്ടാക്കിയ ആദ്യ മാറ്റം. ഗാന്ധി കുടുംബവും ഖര്‍ഗെയുടെ തത്വങ്ങളെ പിന്തുടര്‍ന്നു.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി. കമ്മിറ്റികള്‍ ഉണ്ടാക്കി, പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിച്ചു. ഇങ്ങനെ തികച്ചും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നീക്കങ്ങളാണ് ഖര്‍ഗെ നടത്തിയത്.

തോല്‍വികളെയും വിജയത്തെയും പ്രായോഗിക ബുദ്ധിയോടെ നേരിടുന്ന സമീപനമായിരുന്നു ഖര്‍ഗെ സ്വീകരിച്ചത്. നിത്യ ജീവിതത്തില്‍ ദുരിതവും യാതനയും നേരിടുന്ന ഇന്ത്യന്‍ ദളിത് പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഖര്‍ഗെ, പാര്‍ട്ടിക്ക് ഏല്‍ക്കുന്ന തിരിച്ചടികളില്‍ വിഷമം പൂണ്ട് അധികം ചെലവഴിക്കാറില്ല. പകരം വീണിടത്ത് നിന്ന് ഏണീറ്റ് തന്റെ ഉത്തരവാദിത്വങ്ങളില്‍ മുഴുകകയാണ് പതിവ്. ഇതിനുദാഹരമാണ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടായെങ്കിലും, തോല്‍വിയെ കുറിച്ച് ആലോചിച്ച് ഒട്ടും സമയം കളയാതെ, ഖര്‍ഗെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

സഖ്യ കക്ഷികളെ പിണക്കാതെയുള്ള സീറ്റ് വിഭജനവും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാതി സെന്‍സസ്, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള പ്രചാരണവും കോണ്‍ഗ്രസിന് ഗുണമായി. ഇതിലെല്ലാം ഖര്‍ഗെയുടെ പങ്ക് വളരെ വലുതായിരുന്നു

ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് രാജ്യം അഭിമുഖീകരിച്ചത്. ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കൃത്യമായ പദ്ധതിയുണ്ടായിരുന്നു കോണ്‍ഗ്രസിന്. ഓരോ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ ഒരുക്കങ്ങള്‍ പതിവിലും വ്യത്യസ്തമായി നേരത്തെ തന്നെ തുടങ്ങിയിരുന്നു.

സഖ്യ കക്ഷികളെ പിണക്കാതെയുള്ള സീറ്റ് വിഭജനവും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാതി സെന്‍സസ്, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള പ്രചാരണവും കോണ്‍ഗ്രസിന് ഗുണമായി. ഇതിലെല്ലാം ഖര്‍ഗെയുടെ പങ്ക് വളരെ വലുതായിരുന്നു. ദളിത് വിഭാഗങ്ങളെയും ആദിവാസികളെയും പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഒപ്പം നിര്‍ത്താന്‍ ഖര്‍ഗെ ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഖര്‍ഗെ 22 സംസ്ഥാനങ്ങളില്‍ എത്തി. നൂറോളം പ്രചാരണ റാലികളെ അഭിസംബോധന ചെയ്തു.

2019ലെ 52 സീറ്റില്‍ നിന്ന് 99ലേക്ക് സീറ്റുകളുടെ എണ്ണം ഇത്തവണ കൂടി. മാന്ത്രിക സംഖ്യ കൈപ്പിടിയിലായില്ലെങ്കിലും ഇന്‍ഡ്യ സഖ്യം 232 സീറ്റുകള്‍ നേടി ശക്തിയേറിയ പ്രതിപക്ഷമായി. ഇങ്ങനെ അഹ്ലാദിക്കാനാകുന്ന തോല്‍വിയാണ് പ്രതിപക്ഷം സ്വന്തമാക്കിയത്. ബിജെപി വിജയത്തിന്റെ മാറ്റ് കുറഞ്ഞു.

ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമെന്നാണ് ഖര്‍ഗെ തിരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ശക്തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും സംഘടിതവും ക്രിയാത്മകവുമായ ഒരു പാര്‍ട്ടിയെന്ന വലിപ്പത്തിലേക്ക് കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടുവരാന്‍ ഖര്‍ഗെയ്ക്ക് സാധിച്ചിട്ടുണ്ട്. 80 വയസുള്ള നേതാവിന് എന്ത് മാറ്റമാണ് പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ കഴിയുകയെന്ന ചോദ്യത്തിന് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഖര്‍ഗെ മറുപടി നല്‍കിയിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com