

ഡൽഹിയിൽ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം നടന്ന സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. നവംബർ 10ന് വൈകുന്നേരം 6.52നാണ് ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒമ്പത് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഹരിയാന രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പതിയെ വന്ന വാഹനം റെഡ് ലൈറ്റിന് സമീപം നിർത്തുകയും ഉടനെ പൊട്ടിത്തെറിക്കുകയും ആയിരുന്നുവെന്ന വിവരമാണ് പൊലീസ് പങ്കുവെയ്ക്കുന്നത്. ഭീകരാക്രമണമാണ് നടന്നതെന്ന നിഗമനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പൊട്ടിത്തെറിച്ച കാറുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിലാണ്. ഡൽഹി സ്ഫോടനത്തിന് പിന്നാലെ രാജ്യത്ത് സമാനമായി നടന്ന സ്ഫോടനങ്ങൾ വീണ്ടും ചർച്ചയിൽ ഇടം നേടിയിരിക്കുകയാണ്.

2024 ലെ രാമേശ്വരം കഫേ സ്ഫോടനം
2024 മാർച്ച് 1നാണ് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടാകുന്നത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. തുടർന്നുള്ള അന്വേഷണത്തിൽ സ്ഫോടനത്തിന് ഉപയോഗിച്ചത് ഒരു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ആണെന്ന് കണ്ടെത്തിയിരുന്നു.

2017ലെ ഭോപ്പാൽ-ഉജ്ജൈയ്ൻ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം
2017 മാർച്ചിലാണ് മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിൽ ഭോപ്പാൽ-ഉജ്ജൈയ്ൻ പാസഞ്ചർ ട്രെയിനിനുള്ളിൽ സ്ഫോടനം നടന്നത്. രാവിലെ 9.30നും 10നും ഇടയിൽ ഭോപ്പാലിൽ നിന്ന് ഉജ്ജൈയ്നിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ഒരു ജനറൽ കോച്ചിലാണ് സ്ഫോടനം നടന്നത്. ജബ്ദി സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ജബ്ദി സ്റ്റേഷനിലേയ്ക്ക് ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ ജനറൽ കോച്ചിനെ പുക വിഴുങ്ങിയത് രക്ഷപ്പെടാൻ ഓടിയ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി.

2013ലെ ബോധ്ഗയ സ്ഫോടനം
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ബിഹാറിലെ മഹാബോധി ക്ഷേത്ര സമുച്ചയത്തിൽ 2013 ജൂലൈ 7 ന് സ്ഫോടന പരമ്പരയുണ്ടായി. തീർത്ഥാടന നഗരമായ ബോധ്ഗയയിലെ ഏറ്റവും വിശുദ്ധമെന്ന് വിശ്വാസികൾ കരുതുന്ന ബുദ്ധമത ആരാധനാലയങ്ങളിലൊന്നിലായിരുന്നു സ്ഫോടനം. സ്ഫോടനങ്ങളിൽ രണ്ട് സന്യാസിമാർക്ക് പരിക്കേറ്റിരുന്നു. കേസിലെ അഞ്ച് പ്രതികളും ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദീനിൽ നിന്നുള്ളവരാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

2013 ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനങ്ങൾ
ഹൈദരാബാദിലെ ദിൽസുഖ് നഗർ പ്രദേശത്ത് 2013 ഫെബ്രുവരി 21ന് നടന്ന ഇരട്ട സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെടുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യ സ്ഫോടനം നടന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിലാണ് അതേ പ്രദേശത്തെ ഒരു പലചരക്ക് കടയ്ക്ക് സമീപം രണ്ടാമത്തെ സ്ഫോടനം നടന്നത്. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകളും അതേ വർഷം തന്നെ ആഭ്യന്തര മന്ത്രാലയം എൻഐഎ അന്വേഷണത്തിനായി കൈമാറി.

2011 മുംബൈ ട്രിപ്പിൾ സ്ഫോടന കേസ്
മുംബൈയിലെ ദാദർ, സവേരി ബസാർ, ഓപ്പറ ഹൗസ് എന്നിവിടങ്ങളിൽ 2011 ജൂലൈ 13ന് നടന്ന മൂന്ന് സ്ഫോടനങ്ങളിൽ 27 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യ, തെക്കൻ മുംബൈയിൽ സ്ഫോടനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി നിരോധിത ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദീൻ (ഐഎം) അംഗങ്ങൾ ഉൾപ്പെടെ 11 പേർക്കെതിരെ അന്വേഷണ ഏജൻസി കേസെടുത്തിരുന്നു.

2008ലെ ഡൽഹിയിലെ ബോംബ് സ്ഫോടന പരമ്പര
രാജ്യ തലസ്ഥാനത്തെ കരോൾ ബാഗ്, കൊണാട്ട് പ്ലേസ്, ഗ്രേറ്റർ കൈലാഷ് എന്നിവിടങ്ങളിലായി 2008 സെപ്റ്റംബർ 13 നാണ് ബോംബ് സ്ഫോടന പരമ്പര അരങ്ങേറിയത്. സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെടുകയും 135 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സ്ഫോടന നടന്ന സ്ഥലങ്ങളിൽ നിന്ന് സജീവമായ മൂന്ന് ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയിരുന്നു.

2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടനം
മുംബൈ നഗരത്തിലെ ഏഴ് ലോക്കൽ ട്രെയിനുകളിൽ 2006 ജൂലൈ 11ന് ഉണ്ടായ ബോംബ് പരമ്പരയിൽ 189 പേർ കൊല്ലപ്പെടുകയും 824 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ പൊതുവെ തിരക്കുണ്ടാകാറുള്ള വൈകുന്നേരമായിരുന്നു ബോംബ് സ്ഫോടനം നടന്നത്. വൈകുന്നേരം 6.30ഓടെയായിരുന്നു സ്ഫോടന പരമ്പര അരങ്ങേറിയത്. പ്രഷർ കുക്കറുകൾക്കുള്ളിലാണ് ബോംബുകൾ സ്ഥാപിച്ചിരുന്നത്.
Content Highlights: 7 blast news that shook the country in the last two decades