
മുംബൈ: ഏകദിന ലോകകപ്പിന്റെ ആദ്യ സെമിയിൽ ഇന്ത്യ നാളെ ന്യുസീലൻഡിനെ നേരിടാനൊരുങ്ങുമ്പോള് രാജ്യം ആശങ്കയിലാണ്. ഐസിസി ടൂർണമെന്റുകളിലെ നിർണായക മത്സരങ്ങളിൽ ഇന്ത്യയ്ക്കെതിരെ ന്യുസീലൻഡിനാണ് വിജയം. ഇതാണ് ഇന്ത്യൻ ആശങ്കയുടെ കാരണം. പക്ഷേ മാധ്യമങ്ങളോട് സംസാരിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആത്മവിശ്വാസത്തിലാണ്.
2019ലെ ലോകകപ്പിൽ സെമിയിൽ ഇന്ത്യ - ന്യുസീലൻഡിനോട് തോറ്റിരുന്നു. മാധ്യമ പ്രവർത്തകരുടെ പ്രധാന ചോദ്യങ്ങളിലൊന്ന് ഇത് സംബന്ധിച്ചായിരുന്നു. എന്നാൽ 2019ലെ താരങ്ങളും സാഹചര്യങ്ങളുമല്ല 2023ലേതെന്നാണ് രോഹിത് ശർമ്മയുടെ അഭിപ്രായം. അന്നത്തെ ഇന്ത്യൻ ടീമിൽ കളിച്ച താരങ്ങൾക്ക് മാറ്റമുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യമല്ല ഇന്ത്യയിൽ ഉള്ളതെന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ 5-10 വർഷത്തിൽ സംഭവിച്ചതൊന്നും ഇപ്പോൾ സംസാരിക്കേണ്ടതില്ലെന്നും രോഹിത് വ്യക്തമാക്കി.
മുംബൈയിലെ സ്റ്റേഡിയം ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് അനുകൂലമല്ലേ എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് മറുപടിയായി മുംബൈയിൽ താൻ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് രോഹിത് മറുപടി നൽകി. കഴിഞ്ഞ 4-5 മത്സരങ്ങളുടെ കണക്കെടുത്ത് വാങ്കഡെ സ്റ്റേഡിയത്തെ വിലയിരുത്താൻ കഴിയില്ലെന്ന് രോഹിത് വ്യക്തമാക്കി.
രണ്ട് ലോകകപ്പ് നേട്ടങ്ങൾ സമ്മർദ്ദം നൽകുന്നില്ലേയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. എന്നാൽ ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ള ആരും 1983ൽ ജനിച്ചിട്ടില്ലെന്ന് രോഹിത് പ്രതികരിച്ചു. 2011ൽ ലോകകപ്പ് കളിച്ചവരിൽ ഭൂരിഭാഗവും ഇന്ന് ക്രിക്കറ്റ് കളിക്കുന്നില്ല. ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ശക്തി ഇതാണെന്നും രോഹിത് വ്യക്തമാക്കി.