
ഒമാനില്‍ വിസാ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് പിഴയില്ലാതെ കരാര്‍ പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. നേരത്തെ ജൂലൈ 31 വരെയായിരുന്നു തൊഴിൽ മന്ത്രാലയം നല്‍കിയിരുന്ന സമയ പരിധി. നിശ്ചിത സമയത്തിനുള്ളില്‍ വിസാ പുതുക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തൊഴില്‍ മന്ത്രാലയത്തിൻ്റെ തീരുമാനം.
കാലാവധി കഴിഞ്ഞ വിസാ പുതുക്കുന്നതിന് ജനുവരി മുതല്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം പ്രവാസികള്‍ക്ക് അവസരം നല്‍കിയിരുന്നു. നിരവധി പ്രവാസികള്‍ ഇതിനകം തന്നെ ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കാലവധി കഴിഞ്ഞ ധാരാളം പ്രവാസികള്‍ ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വിസ പുതുക്കുന്നതിനുളള സമയം വീണ്ടും നീട്ടി നല്‍കിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 31 വരെ കാലാവധി കഴിഞ്ഞ വിസകള്‍ പിഴ കൂടാതെ പുതുക്കാനാകും. ഇളവുകളുടെ പാക്കേജില്‍ 60 ദശലക്ഷത്തിലധികം ഒമാന്‍ റിയാലിന്റെ പിഴകളും സാമ്പത്തിക ബാധ്യതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ഏഴ് വര്‍ഷത്തില്‍ കൂടുതലുളള പിഴകള്‍ ഒഴിവാക്കും.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മറ്റ് അംഗീകൃത സേവന ദാതാക്കളിലൂടെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. റസിഡന്റ്‌സ് കാര്‍ഡിന്റെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്കും പിഴ കൂടാതെ അവ പുതുക്കാനുള്ള അവസരമുണ്ട്. സമയ പരിധി കഴിഞ്ഞിട്ടും വിസാ പുതുക്കാത്തവര്‍ രാജ്യം വിടണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇത്തരക്കാര്‍ക്ക് പിഴ കൂടാതെ രാജ്യത്തിന് പുറത്തേക്ക് പോകാനുള്ള അവസരമാണ് മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ തൊഴില്‍ വിപണിക്ക് ഉണര്‍വ് പകര്‍ന്ന് 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്പത്തിക ഒത്തുതീര്‍പ്പുകളുടെയും പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കാലാവധി കഴിഞ്ഞ വിസാ ഉപയോഗിക്കുന്നവർ പിഴ കൂടാതെ ഇവ പുതുക്കാനുള്ള അവസരം പ്രവാസികള്‍ക്ക് ലഭിച്ചത്.
Content Highlights: Oman Labor Ministry extends contract renewal deadline for expatriates